ടൊറന്റോ: കാനഡയിലെ ബ്രാംപ്ടണിൽ യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് പിടിയിലായി. ബ്രാംപ്ടൺ സ്വദേശിയായ ഇരുപതുകാരൻ ജഗ്ദീപ് സിംഗിനെയാണ് പീൽ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തത്. ആയുധങ്ങളും മറ്റ് വസ്തുക്കളും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയതോടെ ഒരു വലിയ കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ചിങ്കുവാകൂസി റോഡിനും ഡ്രിങ്ക് വാട്ടർ റോഡിനും സമീപമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ട്രാൻസിറ്റ് ബസിൽ നിന്നും ഇറങ്ങി നടക്കുകയായിരുന്ന യാത്രക്കാരനെ ജഗ്ദീപ് സിംഗ് പിന്തുടരുകയും തന്റെ കൈവശം തോക്കുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരിഭ്രാന്തനായ ഇര ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ വളഞ്ഞു. പോലീസിനെ കണ്ടതോടെ ജഗ്ദീപ് തന്റെ പക്കലുണ്ടായിരുന്ന തോക്ക് അടുത്തുള്ള മഞ്ഞുതിട്ടയിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് നടത്തിയ പരിശോധനയിൽ ഇത് യഥാർത്ഥ തോക്കല്ലെന്നും വ്യാജമാണെന്നും പോലീസ് സ്ഥിരീകരിച്ചു.
എന്നാൽ പരിശോധനയിൽ ജഗ്ദീപിന്റെ ബാഗിൽ നിന്നും കണ്ടെടുത്ത മറ്റു വസ്തുക്കളാണ് പോലീസിനെ അമ്പരപ്പിച്ചത്. കെട്ടുകളായി സൂക്ഷിച്ച കയറുകൾ, ടേപ്പ് റോളുകൾ, കൈയുറകൾ, രണ്ട് മൂർച്ചയുള്ള കത്തികൾ എന്നിവ ഇയാളുടെ ബാഗിലുണ്ടായിരുന്നു. ഒരാളെ തട്ടിക്കൊണ്ടുപോകാനോ മാരകമായി ഉപദ്രവിക്കാനോ ഉള്ള പദ്ധതിയോടെയാണ് ഇയാൾ ഇറങ്ങിത്തിരിച്ചതെന്നാണ് പോലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ അപകടകരമായ ആയുധം കൈവശം വെച്ചതിനും ഗൗരവകരമായ കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കോടതിയിൽ ഹാജരാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian-origin Jagdeep Singh arrested in Canada for threatening man with a fake gun



