ഒട്ടാവ: കാനഡയിൽ വൻതോതിൽ നടക്കുന്ന ഭീഷണിപ്പെടുത്തലുകളിലും വെടിവെയ്പ്പ് കേസുകളിലും ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ടാസംഘത്തലവൻ അർഷ്ദീപ് സിംഗ് ഗില്ലുമായി (അർഷ് ദല്ല) തനിക്കുള്ള ബന്ധം വെറുമൊരു സൗഹൃദം മാത്രമാണെന്ന് അവകാശപ്പെട്ട് ഇന്ത്യൻ യുവാവ് ജഷൻദീപ് സിംഗ്. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവനും ബിഷ്‌ണോയ് സംഘത്തിന്റെ അടുത്ത അനുയായിയുമായ അർഷ് ദല്ല ക്രിമിനലാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് കനേഡിയൻ ഇമിഗ്രേഷൻ അതോറിറ്റിക്ക് മുൻപിൽ ജഷൻദീപ് വാദിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഒരു വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് ജഷൻദീപിനെ ഇന്ത്യയിലേക്ക് നാടുകടത്താൻ കനേഡിയൻ അധികൃതർ നിലവിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് കോടതിയിൽ നാടകീയമായ വാദങ്ങളുമായി യുവാവ് രംഗത്തെത്തിയത്. താൻ നിരപരാധിയാണെന്നും അർഷ് ദല്ലയുടെ പക്കൽ കണ്ട തോക്ക് കളിപ്പാട്ടമാണെന്നാണ് കരുതിയതെന്നുമാണ് ജഷൻദീപിന്റെ വാദം.
“അതൊരു യഥാർത്ഥ തോക്കാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്റെ കൂടെ താമസിച്ചിരുന്ന സുഹൃത്തിന് നേരെ സിനിമകളിലെപ്പോലെ തമാശയ്ക്കാണ് ഞാൻ ആ തോക്ക് ചൂണ്ടിയത്. ആ തോക്ക് എടുത്തതിന്റെ പേരിൽ തന്നെ പണം തട്ടിയെടുക്കൽ കേസിൽ പെടുത്തുമെന്ന് കരുതിയില്ല. അർഷ് ദല്ലയോട് എന്തുകൊണ്ട് അന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചില്ല എന്നത് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്,” ജഷൻദീപ് ഒരു പഞ്ചാബി പരിഭാഷകൻ വഴി കോടതിയെ ഇങ്ങനെയാണ് അറിയിച്ചത്.
നാല് വർഷം മുൻപ് വിദ്യാർത്ഥി വിസയിലാണ് താൻ കാനഡയിൽ എത്തിയതെന്നും, മികച്ചൊരു ഭാവി സ്വപ്നം കണ്ടാണ് മാതാപിതാക്കൾ തന്നെ ഇങ്ങോട്ട് അയച്ചതെന്നും യുവാവ് പറയുന്നു. എന്നാൽ ഇപ്പോൾ മാതാപിതാക്കളുടെ മുഖത്ത് നോക്കാൻ പോലും തനിക്ക് നാണക്കേടാണെന്നും ജഷൻദീപ് കൂട്ടിച്ചേർത്തു.
എന്നാൽ കോളേജ് കാലം മുതൽക്കേ ഇരുവരും സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. കാനഡയിലെ ഒരു ആമസോൺ വെയർഹൗസിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ ഓഗസ്റ്റിൽ അർഷ് ദല്ലയുടെ ജന്മദിനത്തിന് തൊട്ടുമുൻപുള്ള രാത്രിയിൽ ജഷൻദീപിന്റെ എഡ്മണ്ടനിലെ വീട്ടിൽ ദല്ല താമസിക്കാൻ എത്തുകയായിരുന്നു. അവിടെ വെച്ചാണ് ഇയാൾ തോക്ക് പുറത്തെടുത്ത് എല്ലാവരെയും കാണിച്ചതും, പിന്നീട് കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ ആകാശത്തേക്ക് നിരവധി തവണ വെടിയുതിർത്തതും. ഈ സംഭവത്തിന് ശേഷം അർഷ് ദല്ലയെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാനഡയിലെ സൗത്ത് ഏഷ്യൻ പ്രവാസികളെ ലക്ഷ്യമിട്ട് ബിഷ്‌ണോയ് സംഘം വൻതോതിൽ ഭീഷണിപ്പെടുത്തലും പണം തട്ടലും നടത്തുന്നുണ്ടെന്ന് എഡ്മണ്ടൻ പോലീസ് സർവീസ് കോൺസ്റ്റബിൾ കെവിൻ സെന്റ് ലൂയിസ് വെളിപ്പെടുത്തി. കാനഡയിലുടനീളം വെടിവെയ്പ്പ് നടത്താൻ തങ്ങൾക്ക് ആയിരത്തിലധികം ഷൂട്ടർമാർ സജ്ജരാണെന്ന് അവകാശപ്പെട്ട് ബിഷ്‌ണോയ് സംഘം അയച്ച കത്ത് പോലീസ് കോടതിയിൽ തെളിവായി ഹാജരാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ജയിലിൽ കിടന്നുകൊണ്ടാണ് ബിഷ്‌ണോയ് ഈ അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെ നിയന്ത്രിക്കുന്നത്.
Indian Man In Canada Claims He Wasn’t Aware His Friend Was In Lawrence Bishnoi Gang
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





