ഒട്ടാവ: കാനഡയിലെ മൊബൈൽ, ഇന്റർനെറ്റ് ഉപഭോക്താക്കളെ പിഴിഞ്ഞുകൊണ്ട് നിയമവിരുദ്ധമായി അധിക നിരക്കുകൾ ഈടാക്കിയ വൻകിട ടെലികോം കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി കനേഡിയൻ വർത്തമാനവിനിമയ മന്ത്രാലയത്തിന്റെ റെഗുലേറ്ററി ബോഡി (CRTC). രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റോജേഴ്‌സ് (Rogers Communications), ബെൽ (Bell Canada), ടെലസ് (Telus Communications) എന്നീ കമ്പനികൾക്കെതിരെയാണ് കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചത്. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഉപഭോക്താക്കളിൽ നിന്ന് ഹിഡൻ ചാർജുകൾ ഈടാക്കിയതിനാണ് നടപടി.
കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന പുതിയ ടെലികോം നിയമപ്രകാരം മൊബൈൽ-ഇന്റർനെറ്റ് കണക്ഷനുകൾ മാറ്റുന്നതിനോ, പുതിയത് എടുക്കുന്നതിനോ, റദ്ദാക്കുന്നതിനോ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കുന്നത് പൂർണ്ണമായി നിരോധിച്ചിരുന്നു.
കുറഞ്ഞ നിരക്കിലുള്ള മറ്റ് പ്ലാനുകളിലേക്ക് മാറാൻ ജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുക എന്നതായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. എന്നാൽ, ഈ നിയമത്തെ അട്ടിമറിച്ചുകൊണ്ട് മൂന്ന് കമ്പനികളും വ്യത്യസ്ത പേരുകളിൽ പുതിയ നിരക്കുകൾ ബില്ലിൽ ഉൾപ്പെടുത്തുകയായിരുന്നു എന്ന് റെഗുലേറ്ററി ബോഡി വ്യക്തമാക്കുന്നു.
ബെൽ കാനഡ ഡിവൈസ് ഹാൻഡ്‌ലിങ് ചാർജ് എന്ന പേരിൽ 40 ഡോളറും, റോജേഴ്‌സ് ഡിവൈസ് സെറ്റപ്പ് ഫീസായി 40 ഡോളറും പുതിയതായി ഈടാക്കാൻ തുടങ്ങി. ഫോൺ കണക്ഷൻ സജീവമാക്കാൻ അത്യന്താപേക്ഷിതമായ സിം കാർഡിന് ടെലസ് കമ്പനി 15 ഡോളറാണ് അധികമായി വാങ്ങുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മെയ്, ജൂൺ മാസങ്ങളിൽ റെഗുലേറ്ററി ബോഡി കമ്പനികൾക്ക് മുന്നറിയിപ്പ് കത്ത് നൽകിയിരുന്നുവെങ്കിലും നിരക്കുകൾ പിൻവലിക്കാൻ കമ്പനികൾ തയ്യാറായില്ല.
സ്മാർട്ട്‌ഫോൺ വാങ്ങുന്നത് ഉപഭോക്താവിന്റെ വ്യക്തിപരമായ താല്പര്യമാണെന്നും അതിനാൽ ഈ നിരക്കുകൾ പുതിയ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് കമ്പനികളുടെ വാദം. എന്നാൽ ഫോൺ ശൃംഖലയുമായി ബന്ധിപ്പിക്കാൻ സിം കാർഡ് നിർബന്ധമാണെന്നിരിക്കെ, അതിന് പണം ഈടാക്കുന്നത് നിയമലംഘനം തന്നെയാണെന്ന് ഉപഭോക്തൃ അവകാശ സംഘടനയായ ‘ഓപ്പൺ മീഡിയ’ ചൂണ്ടിക്കാണിക്കുന്നു.
നിയമലംഘനം തെളിയിക്കപ്പെട്ടാൽ കമ്പനികൾക്ക് 10 മില്യൺ കനേഡിയൻ ഡോളർ (ഏകദേശം 61 കോടിയിലധികം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്താൻ റെഗുലേറ്ററി ബോഡിക്ക് നിയമപരമായ അധികാരമുണ്ട്. ഇതിനുപുറമെ കമ്പനിയുടെ ഡയറക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വ്യക്തിപരമായി 25,000 ഡോളർ വരെ പിഴയൊടുക്കേണ്ടി വരും. വരും ദിവസങ്ങളിൽ കേസ് തോറ്റാൽ പോലും, അന്വേഷണം നീണ്ടുപോകുന്ന കാലയളവിൽ ഈ ചാർജുകളിലൂടെ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കാമെന്ന കോർപ്പറേറ്റ് തന്ത്രമാണ് കമ്പനികൾ പയറ്റുന്നതെന്ന് വിമർശനമുണ്ട്.
ഈ സാഹചര്യത്തിൽ, ജൂലൈ 30-നകം അധിക നിരക്കുകൾ ഈടാക്കിയതിന് കൃത്യമായ വിശദീകരണം നൽകാൻ മൂന്ന് കമ്പനികൾക്കും ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്കും ഈ വിഷയത്തിൽ ജൂലൈ 30 വരെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ഉപഭോക്താക്കളിൽ നിന്ന് നിയമവിരുദ്ധമായി തട്ടിയെടുത്ത തുക കമ്പനികളെക്കൊണ്ട് തിരികെ നൽകിക്കാനുള്ള നീക്കത്തിലാണ് റെഗുലേറ്ററി ബോഡി.
Hidden extra charges in mobile bills: Government takes strict action against major Canadian telecom companies.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






