ഒട്ടാവ: ആരോഗ്യ-ശാസ്ത്ര മേഖലകളിൽ വിവരങ്ങൾക്കായി അമേരിക്കയെ ആശ്രയിക്കുന്ന രീതി കാനഡ അവസാനിപ്പിക്കുന്നു. അമേരിക്കൻ ആരോഗ്യ ഏജൻസികളെ ഇനി വിശ്വസനീയമായ പങ്കാളികളായി കാണാൻ കഴിയില്ലെന്ന് കാനഡയുടെ ആരോഗ്യ മന്ത്രി മർജോറി മിഷേൽ വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം അമേരിക്കൻ ആരോഗ്യ നയങ്ങളിൽ വന്ന മാറ്റങ്ങളാണ് കാനഡയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.
പൊതുജനാരോഗ്യ മേഖലയിലും ഗവേഷണ രംഗത്തും അമേരിക്ക ദശാബ്ദങ്ങളായി കെട്ടിപ്പടുത്ത അടിസ്ഥാന സൗകര്യങ്ങൾ ട്രംപ് ഭരണകൂടം തകർക്കുകയാണെന്ന് ജൂലൈയിൽ പ്രസിദ്ധീകരിച്ച കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിലെ ലേഖനം ചൂണ്ടിക്കാട്ടിയിരുന്നു. പബ്ലിക് ഹെൽത്ത് ഡാറ്റ ശേഖരിക്കുന്ന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) എന്നീ നിർണ്ണായക സ്ഥാപനങ്ങളുടെ ബജറ്റിൽ ട്രംപ് സർക്കാർ വലിയ വെട്ടിക്കുറയ്ക്കൽ വരുത്തിയതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
വാക്സിനേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശാസ്ത്രീയമായ നിലപാടുകൾ സ്വീകരിക്കുന്ന വിശ്വസനീയമായ പങ്കാളികളെയാണ് കാനഡയ്ക്ക് ആവശ്യമെന്ന് മന്ത്രി മർജോറി മിഷേൽ പറഞ്ഞു. നവജാതശിശുക്കൾക്ക് നൽകിവരുന്ന ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നിർത്തലാക്കാൻ അമേരിക്കൻ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ നിയമിച്ച ഉപദേശക സമിതി അടുത്തിടെ ശുപാർശ ചെയ്തിരുന്നു. കുട്ടികൾക്ക് നൽകുന്ന മറ്റ് വാക്സിനുകളുടെ ഷെഡ്യൂളിലും മാറ്റങ്ങൾ വരുത്താൻ അമേരിക്ക ആലോചിക്കുന്നുണ്ട്.
ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം നീക്കങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നാണ് കാനഡയുടെ വിലയിരുത്തൽ. അമേരിക്കയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാനഡ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നാൽ, കൃത്യമായ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കുന്ന മറ്റ് അന്താരാഷ്ട്ര ഏജൻസികളുമായും രാജ്യങ്ങളുമായും സഹകരിക്കാനാണ് കാനഡയുടെ നീക്കം. വരും വർഷങ്ങളിൽ ആരോഗ്യരംഗത്ത് സ്വയംപര്യാപ്തത നേടുന്നതിനും പുതിയ സഖ്യങ്ങൾ രൂപീകരിക്കുന്നതിനും സർക്കാർ മുൻഗണന നൽകും.
health-minister-says-canada-cant-rely-on-us-health-institutions-anymore
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



