വാഷിംഗ്ടൺ: എച്ച്-1ബി (H-1B) വിസ ഫീസ് 103,265 ഡോളറായി ഉയർത്താനുള്ള പദ്ധതിയുമായി അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) മുന്നോട്ട്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചത്. ഫീസ് വർധന നിലവിൽ വന്നാൽ വിദേശ തൊഴിലാളികൾക്കും അവരെ സ്പോൺസർ ചെയ്യുന്ന കമ്പനികൾക്കും ചെലവ് കുത്തനെ കൂടും. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഫീസ് കൂട്ടാൻ ശ്രമിച്ചിരുന്നെങ്കിലും കോടതി അത് തടയുകയായിരുന്നു. എച്ച്-1ബി വിസ ഉപയോഗിക്കുന്നവരിൽ 70 ശതമാനത്തിലധികവും ഇന്ത്യക്കാരായതിനാൽ ഈ നീക്കം മലയാളി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തെ ബാധിക്കും.
പുതിയ പരിഷ്കാരങ്ങളും ആശങ്കകളും
വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റിന്റെ (OMB) പരിശോധനയിലാണ് നിലവിൽ ഈ നിർദേശങ്ങൾ. ഒ.പി.ടി (OPT) അപേക്ഷകൾക്ക് 100,000 ഡോളർ ഫീസ് ഏർപ്പെടുത്താനും നീക്കമുണ്ട്. ഇതിനുപുറമേ, ജോലി നഷ്ടപ്പെടുന്ന എച്ച്-1ബി ജീവനക്കാർക്ക് നൽകിവരുന്ന 60 ദിവസത്തെ സമയം (ഗ്രേസ് പീരിയഡ്) ഒഴിവാക്കാനും ആഭ്യന്തര സുരക്ഷാ വകുപ്പ് ആലോചിക്കുന്നുണ്ട്. നിലവിലെ നിയമപ്രകാരം ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി കണ്ടെത്താനോ നാട്ടിലേക്ക് മടങ്ങാനോ 60 ദിവസം സമയം ലഭിച്ചിരുന്നു. ഇത് ഇല്ലാതായാൽ ജോലി പോകുന്നവർ ഉടൻ തന്നെ അമേരിക്ക വിടേണ്ടി വരും.
Also Read: കളിച്ചുകൊണ്ടിരിക്കെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണു; ഷാർജയിൽ ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം
ഇന്ത്യക്കാരെ ബാധിക്കുന്ന പശ്ചാത്തലം
അമേരിക്കയിൽ നിലവിൽ 52 ലക്ഷത്തിലധികം ഇന്ത്യൻ വംശജർ താമസിക്കുന്നുണ്ടെന്നാണ് സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024-ൽ അമേരിക്കൻ ഇമിഗ്രേഷൻ സർവീസ് (USCIS) അംഗീകരിച്ച അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യക്കാരുടേതായിരുന്നു. സർവകലാശാലകളിൽ പഠനം പൂർത്തിയാക്കി ജോലിയിലേക്ക് കടക്കുന്ന വിദ്യാർത്ഥികളെയും പുതിയ നിയമം പ്രതികൂലമായി ബാധിക്കും. ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷമേ നിയമത്തിലെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകൂ എന്ന് പ്രമുഖ കോർപ്പറേറ്റ് ഇമിഗ്രേഷൻ സ്ഥാപനമായ ഫ്രാഗോമൻ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
US to Sharply Hike H-1B Visa Fees: Likely to Deal a Blow to India's IT Sector





