നയാഗ്ര: ഉപരിപഠനത്തിനായി കാനഡയിലെത്തിയെ 22-കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനിയെ യുഎസ് അതിർത്തിയോട് ചേർന്നുള്ള നയാഗ്ര മേഖലയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ബോർസാദ് സ്വദേശിയായ വിധി കല്പേഷ്ഭായ് മേഘയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവം നടന്ന് 12-ാം ദിവസമാണ് കുടുംബം മരണവിവരം അറിഞ്ഞത്.
കഴിഞ്ഞ നാല് വർഷമായി കാനഡയിൽ ഉപരിപഠനം നടത്തിവരികയായിരുന്നു വിധി. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. കാനഡയിൽ സ്ഥിരതാമസത്തിനുള്ള (PR) തയ്യാറെടുപ്പുകൾക്കിടയിലാണ് ദുരന്തം. മെയ് 14-നാണ് വിധി അവസാനമായി നാട്ടിലുള്ള പിതാവുമായി സംസാരിച്ചത്. തൊട്ടടുത്ത ദിവസമായ മെയ് 15-ന് താമസസ്ഥലത്തുനിന്നും പുറത്തുപോയ വിധിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് നയാഗ്ര മേഖലയിൽ നിന്നും വിധിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിക്ക് നേരെ കത്തികൊണ്ട് മാരകമായ ആക്രമണം ഉണ്ടായതായി കനേഡിയൻ അധികൃതർ സ്ഥിരീകരിച്ചു.
മെയ് 15 മുതൽ വിധിയെ കാണാതായിരുന്നുവെങ്കിലും, ബുധനാഴ്ച മാത്രമാണ് ന്യൂഡൽഹിയിലെ ഉദ്യോഗസ്ഥർ വഴി വിവരം ഗുജറാത്തിലുള്ള കുടുംബത്തെ അറിയിക്കുന്നത്. 12 ദിവസത്തെ ഈ ആശയവിനിമയ താമസം കുടുംബത്തെ കടുത്ത മാനസിക വിഷമത്തിലാക്കിയിട്ടുണ്ട്. വിധിയുടെ അമ്മാവൻ കാനഡയിലുണ്ടെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി വിധി മാറി തനിച്ചായിരുന്നു താമസം.
സംഭവത്തിൽ കനേഡിയൻ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
Gujarat student stabbed to death in Canada
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





