ക്യുബെക്ക്: മെഡിക്കൽ വിദ്യാർത്ഥികൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന സമരത്തിൽ നിന്ന് പിന്തിരിയണമെന്ന് മെഡിക്കൽ സ്പെഷ്യലിസ്റ്റുകളോട് ആവശ്യപ്പെട്ട് ക്യുബെക്ക് സർക്കാർ. ബിൽ 106-നോടുള്ള പ്രതിഷേധ സൂചകമായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഫെഡറേഷൻ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതും അവരുടെ ക്ലിനിക്കൽ പരിശീലനത്തിന് മേൽനോട്ടം വഹിക്കുന്നതും നിർത്തിവെച്ചിരുന്നു. ഇത് വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഭാവിയിൽ ഡോക്ടർമാരുടെ കുറവിന് ഇടയാക്കുമെന്നും ക്യുബെക്ക് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ഡ്യൂബെയും ഉന്നത വിദ്യാഭ്യാസ മന്ത്രി മാർട്ടിൻ ബിറോണും ആശങ്ക അറിയിച്ചു. സർക്കാർ കൊണ്ടുവരുന്ന ബിൽ 106, ഡോക്ടർമാരുടെ ശമ്പളം പ്രകടന സൂചകങ്ങളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു, ഇത് കൂടുതൽ രോഗികളെ ഏറ്റെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുമെന്നാണ് സർക്കാർ നിലപാട്. എന്നാൽ ഈ നീക്കം ഡോക്ടർമാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ മാസം അവതരിപ്പിച്ച ബിൽ 106-നെതിരെ മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾ മാത്രമല്ല, ഫാമിലി ഡോക്ടർമാരുടെ ഫെഡറേഷനും രംഗത്തെത്തിയിട്ടുണ്ട്. ഈ ബിൽ നടപ്പിലാക്കിയാൽ രോഗികളുമായുള്ള കൂടിയാലോചനകൾ ചുരുങ്ങുമെന്നും, രോഗിക്ക് നൽകേണ്ട വ്യക്തിപരമായ ശ്രദ്ധ കുറയുമെന്നും ഡോക്ടർമാർ വാദിക്കുന്നു. കൂടാതെ ആരോഗ്യപരമായ ചെറിയ പ്രശ്നങ്ങളുള്ളവർക്ക് പോലും ഡോക്ടർമാരുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും ഫാമിലി ഡോക്ടർമാരുടെ ഫെഡറേഷൻ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തിൽ സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും, ബില്ലിൽ ഭേദഗതികൾക്ക് സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ഡ്യൂബെ അറിയിച്ചു.
അതേസമയം, ഡോക്ടർമാരുടെയും സർക്കാരിന്റെയും തർക്കത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത് വിദ്യാർത്ഥികളാണ്. ദിവസേനയുള്ള ക്ലിനിക്കൽ പരിശീലനം മുടങ്ങിയതിനാൽ അവരുടെ പഠനം പിന്നോട്ട് പോവുകയാണ്. നിലവിലെ സാഹചര്യത്തിൽ പഠനം പൂർത്തിയാക്കാൻ വൈകുന്നത്, 2026-ൽ ആശുപത്രികളിൽ പുതുതായി എത്തേണ്ട ഡോക്ടർമാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സാധ്യതയുണ്ടെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പ്രതിഷേധത്തിന് ഡോക്ടർമാർക്ക് മറ്റ് വഴികളില്ലെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും, വിദ്യാഭ്യാസം മുടങ്ങുന്നതിൽ വിദ്യാർത്ഥികൾ കടുത്ത നിരാശയിലാണ്. ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഇരു കൂട്ടരോടും വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
'Don't put students' futures at risk'; Government warns medical specialists in Quebec



