റഷ്യയുടെ ഏറ്റവും വലിയ വ്യോമാക്രമണത്തില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ സർക്കാരിന്റെ പ്രധാന കെട്ടിടത്തിന് തീപിടിച്ചു. ആക്രമണത്തില്‍ ഒരു കുഞ്ഞടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സ്വിറിഡെങ്കോയാണ് ടെലിഗ്രാം മെസ്സേജിംഗ് ആപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ ആക്രമണത്തില്‍ സര്‍ക്കാര്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചത് ഇതാദ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യ 805 ഡ്രോണുകളും 13 മിസൈലുകളും തൊടുത്തുവിട്ടതായി യുക്രെയ്ന്‍ വ്യോമസേന ടെലിഗ്രാമില്‍ അറിയിച്ചു. ഇതില്‍ 751 ഡ്രോണുകളും നാല് മിസൈലുകളും യുക്രെയ്ന്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്‌നുമായി യുദ്ധം ആരംഭിച്ചതിന് ശേഷം ഇത്രയധികം ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അതേസമയം, ആക്രമണത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആക്രമണത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റതായും, നഗരത്തിലെങ്ങും തീപിടുത്തമുണ്ടായതായും സ്റ്റേറ്റ് എമര്‍ജന്‍സി ഓഫീസുകള്‍ അറിയിച്ചു. ഇതിന് മുന്‍പുള്ള ആക്രമണത്തില്‍ ഒരു ഗര്‍ഭിണിക്ക് പരിക്കേറ്റിരുന്നു. നാശനഷ്ടങ്ങള്‍ സംഭവിച്ച കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്നും എന്നാല്‍ നഷ്ടപ്പെട്ട ജീവന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി യൂലിയ സ്വിറിഡെങ്കോ പ്രതികരിച്ചു. യുക്രെയ്നിന് കൂടുതല്‍ ആയുധങ്ങള്‍ വേണമെന്നും റഷ്യന്‍ ആക്രമണങ്ങളോട് ലോകം പ്രതികരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യുക്രെയ്നിന് 22 ബില്യണ്‍ ഡോളറിലധികം സൈനിക, മാനുഷിക, സാമ്പത്തിക സഹായങ്ങളും, റഷ്യയിലെ 3,300 പേര്‍ക്കെതിരെ ഉപരോധങ്ങളും കാനഡ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യ ബോധപൂര്‍വ്വം സാധാരണക്കാരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയാണെന്ന് കീവിന്‍റെ സൈനിക അഡ്മിനിസ്‌ട്രേറ്ററായ തിമൂര്‍ ടികാചെങ്കോ ടെലിഗ്രാമില്‍ കുറിച്ചു. യുക്രെയ്‌നുമായുള്ള യുദ്ധം ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബലം പ്രയോഗിച്ച് അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. സമാധാന ചര്‍ച്ചകള്‍ക്കായുള്ള സാധ്യതകള്‍ മങ്ങുന്നതിനിടെയാണ് കീവില്‍ റഷ്യന്‍ സൈന്യം ഈ ആക്രമണം നടത്തിയിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Russian airstrike in Kiev; government building catches fire





