ഒട്ടാവ : മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തെത്തുടർന്ന് ഇന്ധനവില വർധിച്ച സാഹചര്യത്തിൽ, കാനഡയിലെ പ്രമുഖ ഭക്ഷ്യ വിതരണക്കാർ ഡെലിവറി സർചാർജ് ഏർപ്പെടുത്തിത്തുടങ്ങി. സൺറൈസ് ഫാംസ്, സിടിഎസ് ഫുഡ്സ്, മേപ്പിൾ ലീഫ്, ട്രീ ഓഫ് ലൈഫ് എന്നീ വിതരണക്കാരാണ് അധിക നിരക്ക് ഈടാക്കുന്നതെന്ന് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 13 മുതൽ കിലോഗ്രാമിന് അഞ്ച് സെന്റ് വീതവും കൂടാതെ 10 ഡോളർ സ്ഥിരമായ സർചാർജും ഈടാക്കുമെന്ന് സൺറൈസ് ഫാംസ് അറിയിച്ചു. സംസ്കരിച്ച മാംസത്തിനും പൗൾട്രി ഉൽപ്പന്നങ്ങൾക്കും കിലോഗ്രാമിന് 11 സെന്റ് സർചാർജ് ഏർപ്പെടുത്തുമെന്ന് മേപ്പിൾ ലീഫും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് എണ്ണവില കുതിച്ചുയർന്നതാണ് ഈ താൽക്കാലിക നടപടിക്ക് കാരണമെന്ന് വിതരണക്കാർ അറിയിച്ചു. ഇന്ധന വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കൽ സർചാർജ് തുക പുനഃപരിശോധിക്കാനാണ് ഇവരുടെ തീരുമാനം. ഡീസൽ വില ലിറ്ററിന് 1.20 ഡോളറിലും താഴെയെത്തുമ്പോൾ അധിക നിരക്ക് ഒഴിവാക്കുമെന്ന് ട്രീ ഓഫ് ലൈഫ് പ്രസ്താവനയിൽ പറഞ്ഞു. ഗതാഗത ചെലവ് വർധിച്ച സാഹചര്യത്തിൽ ബിസിനസ് നിലനിർത്താൻ ഇത്തരം നടപടികൾ അനിവാര്യമാണെന്നാണ് വിതരണക്കാരുടെ നിലപാട്.
വിതരണക്കാർ സർചാർജ് ഏർപ്പെടുത്തിയത് ചെറുകിട പലചരക്ക് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തങ്ങൾക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത ഉപഭോക്താക്കളിൽ നിന്ന് ഈടാക്കണോ എന്ന കാര്യത്തിൽ പലരും ആലോചനയിലാണ്. വിതരണക്കാർക്ക് വലിയ തോതിൽ ബിസിനസ് നൽകുന്ന സോബീസ്, സേഫ്‌വേ തുടങ്ങിയ പ്രമുഖ ഗ്രോസറി ശൃംഖലകൾ അധിക നിരക്ക് നൽകാൻ വിസമ്മതിച്ചിട്ടുണ്ട്. എന്നാൽ തങ്ങളെപ്പോലുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് വിതരണക്കാരുടെ നിബന്ധനകൾ അംഗീകരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് വിൻസെസ് മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമകൾ വ്യക്തമാക്കി.
ഇറക്കുമതി ചെയ്യുന്ന മാംസവിഭവങ്ങൾ, ചീസ്, വൈൻ തുടങ്ങിയവയ്ക്കായിരിക്കും സർചാർജ് മൂലം വില വർധിക്കാൻ കൂടുതൽ സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ ഇത് കാര്യമായി ബാധിക്കില്ല. ഇന്ധന നികുതിയിൽ സർക്കാർ നൽകുന്ന ഇളവുകൾ നിലവിലെ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടാക്കില്ലെന്നും വിലയിരുത്തലുണ്ട്. ഇന്ധനവില കുറഞ്ഞാലും സർചാർജുകൾ പെട്ടെന്ന് നീക്കം ചെയ്യപ്പെടുമോ എന്ന കാര്യത്തിൽ വ്യാപാരികൾ ആശങ്ക പ്രകടിപ്പിച്ചു.
Fuel price hike: Food suppliers impose surcharge; Grocery prices may rise
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



