ലോകമെമ്പാടും നക്ഷത്രവിളക്കുകളും കരോൾ സംഗീതവും നിറഞ്ഞുനിൽക്കുന്ന സുന്ദരമായ ഒരു ശൈത്യകാലം കൂടി വന്നെത്തിയിരിക്കുകയാണ്, ഒപ്പം ക്രിസ്തുമസും. ജാതി മതം എന്നിങ്ങനെയില്ലാതെ കോടിക്കണക്കിന് ആളുകൾ ആഘോഷിക്കുന്ന ഈ വലിയ ആഘോഷത്തിന്റെ പിന്നിലെ കഥ എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആരാണ് നമുക്കെല്ലാം പ്രിയപ്പെട്ട സാന്താക്ലോസ്?
ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലെത്തുന്നത് യേശുക്രിസ്തുവിന്റെ ജനനമാണ്. ക്രൈസ്തവ വിശ്വാസമനുസരിച്ച്, ബെത്‌ലഹേമിലെ ഒരു കാലിത്തൊഴുത്തിൽ ദൈവപുത്രനായ യേശു ജനിച്ചതിന്റെ ഓർമ്മപുതുക്കലാണ് ഈ ദിനമെന്ന് നമ്മുക്കെല്ലാവർക്കും അറിയാം. രസകരമായ ഒരു കാര്യം ബൈബിളിൽ യേശുവിന്റെ ജനനത്തീയതി കൃത്യമായി പറയുന്നില്ല എന്നാണ്. എന്നാൽ നാലാം നൂറ്റാണ്ടോടു കൂടി റോമൻ സഭയാണ് ഡിസംബർ 25 ക്രിസ്മസ് ദിനമായി നിശ്ചയിച്ചത്.
വെറുതെ ഒരു ദിവസം തിരഞ്ഞെടുത്തതല്ല, ഇതിനു പിന്നിൽ ഭൂമിശാസ്ത്രപരമായ ഒരു പ്രത്യേകതയുണ്ട്. ഡിസംബർ മാസത്തിൽ ഉത്തരാർദ്ധഗോളത്തിൽ പകൽ സമയം ഏറ്റവും കുറവും രാത്രി ഏറ്റവും നീളമേറിയതുമായിരിക്കും. ഡിസംബർ 21-22 തീയതികളിലാണ് ഇത് സംഭവിക്കുന്നത്. ഇതിനുശേഷം, സൂര്യൻ ആകാശത്ത് കൂടുതൽ ഉയരത്തിൽ കാണപ്പെടുകയും പകൽ സമയത്തിന്റെ നീളം സാവധാനം കൂടാൻ തുടങ്ങുകയും ചെയ്യുന്നു. ഇരുട്ടിനെ കീഴ്പ്പെടുത്തി പ്രകാശം തിരിച്ചുവരുന്നു എന്നതിന്റെ പ്രതീകമായാണ് പുരാതന ആളുകൾ ഇതിനെ കണ്ടത്. റോമൻ സാമ്രാജ്യത്തിൽ ‘സാറ്റേണാലിയ’ (Saturnalia) എന്ന പേരിലും, സൂര്യദേവന്റെ ജനനമായി ‘സോൾ ഇൻവിക്റ്റസ്’ (Sol Invictus – തോൽപ്പിക്കാനാവാത്ത സൂര്യൻ) എന്ന പേരിലും വലിയ ആഘോഷങ്ങൾ ഡിസംബർ മാസത്തിൽ നടന്നിരുന്നു. തണുപ്പും ഇരുട്ടും മാറി സൂര്യൻ ശക്തിപ്രാപിച്ച് വരുന്നു എന്നതായിരുന്നു ഇതിന്റെ സാരം.
ലോകത്തിന്റെ പ്രകാശമായി യേശുക്രിസ്തുവിനെ വിശ്വസിക്കുന്ന ക്രൈസ്തവർ, സൂര്യന്റെ പ്രകാശം തിരിച്ചുവരുന്ന ഈ കാലയളവിനെ യേശുവിന്റെ ജനനമായി ആഘോഷിക്കാൻ തിരഞ്ഞെടുത്തു. അതായത്, ലോകത്തിന്റെ ഇരുട്ടിലേക്ക് പ്രകാശം കൊണ്ടുവന്നവൻ എന്ന സങ്കല്പം ഈ സൂര്യന്റെ മടങ്ങിവരവുമായി ഒത്തുപോകുന്നു. ഈ ആഘോഷങ്ങളെ ക്രൈസ്തവ മൂല്യങ്ങളുമായി കൂട്ടിയിണക്കിയാണ് ഇന്ന് നമ്മൾ കാണുന്ന രീതിയിലുള്ള ക്രിസ്മസ് രൂപപ്പെട്ടത്. ‘ക്രിസ്തുവിന്റെ ബലി’ എന്നർത്ഥം വരുന്ന ‘ക്രിസ്റ്റ്സ് മാസ്’ (Christ’s Mass) എന്ന വാക്കിൽ നിന്നാണ് ക്രിസ്മസ് എന്ന പേരുണ്ടായതും.
ഇനി നമുക്ക് എല്ലാവരുടെയും പ്രിയപ്പെട്ട ആ പുള്ളിക്കാരനിലേക്ക് വരാം! ചുവന്ന വസ്ത്രവും വെള്ളത്താടിയും വലിയൊരു സമ്മാനപ്പൊതിയുമായി ചിരിച്ചുകൊണ്ട് വരുന്ന സാന്റാക്ലോസ്. വെറുമൊരു കഥാപാത്രമല്ല സാന്റാക്ലോസ്, അതിനു പിന്നിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയുണ്ട്. നാലാം നൂറ്റാണ്ടിൽ ഇന്നത്തെ തുർക്കിയിൽ ജീവിച്ചിരുന്ന വിശുദ്ധ നിക്കോളാസ് എന്ന ബിഷപ്പ് ആണ് അദ്ദേഹം.
തന്റെ പക്കലുള്ള സമ്പത്തെല്ലാം പാവപ്പെട്ടവർക്കും കുട്ടികൾക്കും രഹസ്യമായി നൽകുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഈ കാരുണ്യത്തിന്റെ കഥകളാണ് പിൽക്കാലത്ത് സാന്റാക്ലോസ് എന്ന സങ്കൽപ്പത്തിന് അടിത്തറയിട്ടത്. ഡച്ച് ഭാഷയിലെ ‘സിന്റർക്ലാസ്’ (Sinterklaas) എന്ന പേര് അമേരിക്കയിൽ എത്തിയപ്പോഴാണ് സാന്റാക്ലോസ് ആയി മാറിയത്. സാന്റാക്ലോസ്സിന്റെ ഇന്നത്തെ രൂപം നമ്മൾ കണ്ടു ശീലിച്ച ചുവന്ന കുപ്പായമിട്ട, കുടവയറുള്ള മുത്തശ്ശന്റേതാണെങ്കിലും, ആദ്യകാലത്ത് ഇതായിരുന്നില്ല. സാന്താക്ലോസിന്റെ രൂപം നൂറ്റാണ്ടുകളിലൂടെ വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.
വിശുദ്ധ നിക്കോളാസിന്റെ ആദ്യക്കാല ചിത്രങ്ങളിൽ അദ്ദേഹം മെലിഞ്ഞ ശരീരപ്രകൃതിയുള്ള, മതപരമായ വസ്ത്രങ്ങൾ ധരിച്ച ഒരു ഗൗരവക്കാരനായ പുരോഹിതപോലെയായിരുന്നു. ഇന്നത്തെപ്പോലെ തടിച്ച രൂപമോ ചിരിച്ച മുഖമോ അന്നുണ്ടായിരുന്നില്ല. 1930-കളിൽ വന്ന പരസ്യങ്ങളിലൂടെയാണ് ഇന്ന് നമ്മൾ കാണുന്ന ഈ തടിച്ച, സന്തോഷവാനായ സാന്താപ്പപ്പ രൂപം ലോകപ്രശസ്തമായത്.
സാന്താക്ലോസ് എന്ന് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആദ്യം തെളിയുന്നത് വലിയ കുടവയറും കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രവുമല്ലേ? എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് സാന്താപ്പപ്പ ചുവപ്പ് നിറം തന്നെ തിരഞ്ഞെടുത്തതെന്ന്? ഇതിനു പിന്നിൽ ആരും അറിയാത്ത രസകരമായ ഒരു ചരിത്രമുണ്ട്. അക്കാലത്ത് ബിഷപ്പുമാർ അവരുടെ ഔദ്യോഗിക ചടങ്ങുകളിൽ ധരിച്ചിരുന്നത് ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു. അവിടെ നിന്നാണ് സാന്റാക്ലോസ്സിന്റെ വസ്ത്രത്തിന് ചുവപ്പ് നിറവുമായുള്ള ആ ആദ്യത്തെ ബന്ധം തുടങ്ങുന്നത്.
പക്ഷേ പണ്ട് കാലത്ത് സാന്റാക്ലോസ് എപ്പോഴും ചുവന്ന വസ്ത്രമല്ലായിരുന്നു ധരിച്ചിരുന്നത്. വിക്ടോറിയൻ കാലഘട്ടത്തിലെ ചിത്രങ്ങളിൽ പച്ചയും നീലയും തവിട്ടുനിറവുമൊക്കെ ധരിച്ച സാന്റാക്ലോസ്സിനെ കാണാമായിരുന്നു. 1860-കളിൽ തോമസ് നാസ്റ്റ് എന്ന കാർട്ടൂണിസ്റ്റ് വരച്ച ചിത്രങ്ങളിലൂടെയാണ് ചുവന്ന വസ്ത്രവും വെള്ള രോമം ബോർഡറുള്ള ആ രൂപം ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
എന്നാൽ, സാന്റാക്ലോസ്സിന്റെ ഈ ചുവന്ന കുപ്പായം ലോകം മുഴുവൻ ഇത്രയധികം ഫേമസ് ആക്കിയത് നമ്മുക്കെല്ലാം പ്രിയപ്പെട്ട കൊക്കക്കോള കമ്പനിയാണ്. 1931-ൽ കൊക്കക്കോളയുടെ ക്രിസ്മസ് പരസ്യങ്ങൾക്കായി ഹദ്ദൻ സൺബ്ലോം എന്ന ചിത്രകാരൻ സാന്റയെ വരച്ചു. കൊക്കക്കോളയുടെ ബ്രാൻഡ് കളർ ചുവപ്പായതുകൊണ്ട് അദ്ദേഹം സാന്റയ്ക്ക് കടും ചുവപ്പ് വസ്ത്രങ്ങൾ നൽകി. ആ പരസ്യം ലോകമെങ്ങും തരംഗമായതോടെ സാന്റാക്ലോസ്സ് എന്നാൽ ചുവന്ന വസ്ത്രമിട്ട ആൾ എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. വെറുമൊരു ഫാഷൻ മാത്രമല്ല, ചരിത്രവും ബിസിനസ്സും ഒക്കെ ചേർന്നാണ് സാന്റാക്ലോസിനെ ഇന്നത്തെ ഈ ലുക്കിൽ എത്തിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
From Bethlehem to the Coca-Cola Company: The Birth of Christmas, and Santa



