ഒട്ടാവ: ആഗോള സാമ്പത്തിക രംഗത്ത് രാജ്യത്തിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിനായി വിദേശത്തുനിന്നുള്ള പ്രമുഖ ഗവേഷകരെ എത്തിക്കാൻ വൻ നിക്ഷേപത്തിനൊരുങ്ങി കാനഡ. ശാസ്ത്രം, മെഡിസിൻ, എൻജിനീയറിംഗ് തുടങ്ങിയ മേഖലകളിൽ മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനായി അടുത്ത 13 വർഷത്തിനിടെ 1.7 ബില്യൺ ഡോളർ ചെലവിടുമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി. നവംബറിലെ ബജറ്റ് പ്രഖ്യാപനങ്ങളുടെ ഭാഗമായുള്ള ഈ പദ്ധതി വഴി അമേരിക്കൻ ഗവേഷകരെയും വിദേശത്ത് കഴിയുന്ന കാനഡക്കാരെയും രാജ്യത്തേക്ക് തിരികെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അമേരിക്കയിൽ നിന്നുള്ള ഗവേഷകർക്കിടയിൽ വലിയ താൽപര്യം പ്രകടമാണെന്നും ഇമിഗ്രേഷൻ മന്ത്രി മില്ലർ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പല ഗവേഷകരും കാനഡയിലെ സർവകലാശാലകളിലേക്ക് മാറാൻ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിദേശത്ത് ജനിച്ച കാനഡക്കാരുടെ മക്കൾക്ക് പൗരത്വം നൽകുന്ന പുതിയ നിയമ ഭേദഗതിയും ഈ നീക്കത്തിന് കരുത്തുപകരുന്നു. യേൽ ഉൾപ്പെടെയുള്ള ലോകപ്രശസ്ത സർവകലാശാലകളിൽ നിന്നുള്ളവർ കാനഡയിലേക്ക് മാറുന്നത് പുതിയ അക്കാദമിക മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഗവൺമെന്റ് നീക്കങ്ങളെ സ്വാഗതം ചെയ്യുമ്പോഴും സർവകലാശാലകൾ കൂടുതൽ സാമ്പത്തിക പിന്തുണ ആവശ്യപ്പെടുന്നുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ നിയന്ത്രണവും ഫീസിലുണ്ടായ കുറവും സർവകലാശാലകളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രവിശ്യകളിൽ നിന്നുള്ള ഫണ്ട് വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകൾക്ക് മതിയാകുന്നില്ലെന്നും ‘യൂണിവേഴ്സിറ്റീസ് കാനഡ’ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ സർവകലാശാലകളിൽ രാഷ്ട്രീയ പ്രതിഷേധങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധികളും കാനഡയിലെ അക്കാദമിക് സ്വാതന്ത്ര്യവും ഗവേഷകർ കാനഡയിലേക്ക് ആകർഷിക്കപ്പെടാൻ കാരണമാകുന്നുണ്ടെന്ന് അധികൃതർ നിരീക്ഷിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada to attract foreign researchers; Federal government unveils $1.7 billion mega project




