ചെസ്റ്റർമിയർ: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘം വിലപിടിപ്പുള്ള വസ്തുക്കൾക്കൊപ്പം അമ്മയുടെ ചിതാഭസ്മവും കവർന്നതിന്റെ ഞെട്ടലിലാണ് ഒരു കുടുംബം. ആൽബർട്ടയിലെ ചെസ്റ്റർമിയറിലുള്ള ഒരു വീട്ടിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കഴിഞ്ഞ ഡിസംബറിൽ അന്തരിച്ച അന്ന തോംസൺ എന്ന സ്ത്രീയുടെ ചിതാഭസ്മമാണ് മോഷണം പോയത്.
കറുത്ത ചാരക്കൂടിനുള്ളിലായി ഒരു ചുവന്ന വെൽവെറ്റ് ബാഗിലാണ് ചിതാഭസ്മം സൂക്ഷിച്ചിരുന്നത്. സ്വർണ്ണനിറത്തിലുള്ള ടാസൽ ഘടിപ്പിച്ച മനോഹരമായ ബാഗ് കണ്ട മോഷ്ടാക്കൾ, അതിൽ സ്വർണ്ണമോ പണമോ ആണെന്ന് കരുതിയാകാം അത് കൊണ്ടുപോയതെന്ന് മകൾ ഡീന്ന തോംസൺ പറഞ്ഞു. ഐപാഡ്, പണം, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കൊപ്പമാണ് ഇതും കവർന്നത്. മോഷണം പോയ ഐപാഡ് പിന്തുടർന്ന് നടത്തിയ തിരച്ചിലിൽ അത് കാല്ഗറിയിലെ ഒരു ഭാഗത്താണെന്ന് കണ്ടെത്തിയെങ്കിലും ബാഗ് കണ്ടെത്താനായിട്ടില്ല.
ജനുവരി 17-ന് അന്ന തോംസന്റെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത ആഘാതം. “മോഷ്ടിച്ചവർക്ക് ഇതുകൊണ്ട് യാതൊരു ഗുണവുമില്ല, പക്ഷേ ഞങ്ങൾക്ക് ഇത് വിലമതിക്കാനാവാത്തതാണ്,” കുടുംബം കണ്ണീരോടെ പറയുന്നു. മോഷ്ടാക്കൾക്കെതിരെ നടപടിയെടുക്കാനല്ല, മറിച്ച് തന്റെ അമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച നിലയിൽ കണ്ടാൽ അത് തിരികെ എത്തിക്കാനാണ് കുടുംബം നാട്ടുകാരോട് അഭ്യർത്ഥിക്കുന്നത്. ആർസിഎംപി (RCMP) സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Family pleads for return of mother’s stolen ashes



