ഒട്ടാവ: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിൽ കാനഡയുടെ ഊർജ വിഭവങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാവുകയാണെന്ന് അറിയിച്ച് കാനഡ വിദേശകാര്യ മന്ത്രാലയം. മുൻപുണ്ടായിരുന്ന കരാറുകളിലെ ‘എനർജി പ്രോപോർഷണാലിറ്റി’ എന്ന നിയമം വീണ്ടും കൊണ്ടുവരണമോ എന്നതാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. കാനഡയിൽ ഉൽപാദിപ്പിക്കുന്ന എണ്ണയും വാതകവും ഒരു നിശ്ചിത ശതമാനം നിർബന്ധമായും അമേരിക്കയ്ക്ക് നൽകണം എന്നതായിരുന്നു ഈ നിയമം. എന്നാൽ നിലവിലെ കരാറായ ‘കുസ്മ’യിൽ (CUSMA) ഈ നിബന്ധന ഒഴിവാക്കിയിരിക്കുകയാണ്.
പഴയ നിയമം അനുസരിച്ച്, കാനഡയിൽ എണ്ണക്ഷാമം ഉണ്ടായാൽ പോലും അമേരിക്കയിലേക്കുള്ള കയറ്റുമതി കുറയ്ക്കാൻ കാനഡയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ 2020 മുതൽ ഈ നിയമം നിലവിലില്ല. ഇറാനും ഇസ്രായേലും തമ്മിലുള്ള തർക്കങ്ങൾ കാരണം ലോകത്ത് എണ്ണ കിട്ടാൻ പ്രയാസമകുമോ എന്ന പേടി നിലവിലുണ്ട്. ഈ സാഹചര്യം മുതലെടുത്ത്, ‘ഞങ്ങൾ നിങ്ങൾക്ക് എണ്ണ ഉറപ്പായും നൽകാം’ എന്ന വാഗ്ദാനം അമേരിക്കയ്ക്ക് മുന്നിൽ വെക്കാൻ കാനഡയ്ക്ക് കഴിയും. പകരമായി അമേരിക്കയിൽ നിന്ന് മറ്റ് പല ആനുകൂല്യങ്ങളും നേടിയെടുക്കാൻ ഈ വാഗ്ദാനത്തെ ഒരു ചർച്ചാ ആയുധമായി (Bargaining Chip) ഉപയോഗിക്കാം എന്നാണ് ചില വിദഗ്ധർ കരുതുന്നത്. എങ്കിലും, അമേരിക്ക ഇപ്പോൾ വലിയ തോതിൽ എണ്ണ ഉൽപാദിപ്പിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
നിലവിൽ കാനഡയുടെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും അമേരിക്കയിലേക്കാണ് പോകുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് എണ്ണ എത്തിക്കാനുള്ള പൈപ്പ്‌ലൈൻ സൗകര്യങ്ങൾ കുറവായതിനാലാണിത്. ഈ സാഹചര്യത്തിൽ, പുതിയ നിബന്ധനകൾ കൊണ്ടുവരുന്നത് കാനഡയുടെ സ്വന്തം അവകാശങ്ങളെ ബാധിക്കുമോ എന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. ഏഷ്യൻ രാജ്യങ്ങളിലേക്ക് ഉൾപ്പെടെയുള്ള പുതിയ വിപണികൾ കണ്ടെത്തിയാൽ മാത്രമേ ഇത്തരം ചർച്ചകൾക്ക് കൂടുതൽ പ്രസക്തിയുണ്ടാവുകയുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Will Canada's energy resources now belong to the US?: 'Energy Proportionality' policy under discussion again



