ഒട്ടാവ: കാനഡയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ വൻ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് വിഘടനവാദ നീക്കങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബ്രിട്ടീഷ് കൊളംബിയ (B.C.) പ്രീമിയർ ഡേവിഡ് ഇബി. കാനഡയിൽ നിന്നും വേർപെട്ട് സ്വതന്ത്ര രാജ്യമാകാൻ ശ്രമിക്കുന്ന ‘അൽബർട്ട പ്രോസ്പിരിറ്റി പ്രോജക്ട്’ എന്ന സംഘടന അമേരിക്കയുടെ സഹായം തേടിയതിനെ ‘രാജ്യദ്രോഹം’ (Treason) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി വിഘടനവാദി സംഘം ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഡേവിഡ് ഇബിയുടെ പ്രതികരണം.
കാനഡയുടെ ഒറ്റക്കെട്ടിനെ തകർക്കാൻ വിദേശശക്തികളുടെ പിന്തുണ തേടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.ബി.സി (CBC) ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അൽബെർട്ട ഒരു സ്വതന്ത്ര രാജ്യമായാൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി അമേരിക്കൻ ട്രഷറിയിൽ നിന്ന് 500 ബില്യൺ യു.എസ് ഡോളർ വായ്പ സംഘം ആവശ്യപ്പെട്ടതായാണ് വിവരം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ചർച്ചകൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി.
“സ്വന്തം രാജ്യം വിഭജിക്കാൻ വിദേശ രാജ്യത്തിന്റെ സഹായം തേടുന്നതിനെ വിളിക്കാൻ പഴയകാലത്തെ ഒരു വാക്കുണ്ട്, അതാണ് രാജ്യദ്രോഹം,” എന്ന് ഒട്ടാവയിൽ നടന്ന യോഗത്തിന് ശേഷം ഇബി ആവർത്തിച്ചു. കാനഡയുടെ ക്രിമിനൽ നിയമപ്രകാരം രാജ്യത്തിന്റെ സുരക്ഷയ്‌ക്കോ പ്രതിരോധത്തിനോ വിഘാതമാകുന്ന വിവരങ്ങൾ വിദേശ ഏജന്റുകൾക്ക് കൈമാറുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
അതേസമയം, പ്രീമിയറുടെ പ്രസ്താവനക്കെതിരെ അൽബെർട്ട വിഘടനവാദി ഗ്രൂപ്പുകൾ രംഗത്തെത്തി. ഡേവിഡ് ഇബിയുടേത് രാഷ്ട്രീയ പ്രേരിതമായ തരംതാഴ്ന്ന വിമർശനമാണെന്ന് സംഘടനാ ഭാരവാഹികൾ ആരോപിച്ചു. എന്നാൽ, ഇത്തരം കടുത്ത പ്രയോഗങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഡാറ്റാ അനലിസ്റ്റ് ജോൺ സാന്റോസ് ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുന്നത്, ഇത്തരം പദപ്രയോഗങ്ങൾ വിഘടനവാദ ചിന്താഗതിയുള്ളവരെ കൂടുതൽ പ്രകോപിപ്പിക്കുമെന്നാണ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട ‘ബ്രെക്‌സിറ്റ്’ മാതൃകയിൽ, ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ അവരെ ആക്ഷേപിക്കുന്നത് വിഭജനത്തിലേക്കുള്ള ദൂരം കുറയ്ക്കുമെന്നും കാനഡ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
eby-alberta-separatist-group-treason
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



