എഡ്മന്റൺ: കാനഡയിലെ ആശുപത്രിയിൽ കടുത്ത നെഞ്ചുവേദനയുമായി എട്ട് മണിക്കൂറിലധികം ചികിത്സ കാത്തുനിന്ന മലയാളി മരിച്ച സംഭവത്തിൽ നീതി തേടി കുടുംബം. എഡ്മന്റണിലെ ഗ്രേ നൺസ് ആശുപത്രിയിൽ ചികിത്സ വൈകിയതിനെ തുടർന്ന് ഹൃദയാഘാതം മൂലമാണ് 44 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാർ മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് പ്രശാന്തിന്റെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ഭാര്യ നീഹാരിക ശ്രീകുമാർ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.
ഡിസംബർ 22-നാണ് ദാരുണമായ ഈ സംഭവം നടന്നത്. ജോലിക്കിടയിൽ കടുത്ത നെഞ്ചുവേദനയും കാഴ്ച മങ്ങലും അനുഭവപ്പെട്ട പ്രശാന്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഇസിജി (ECG) എടുത്തെങ്കിലും രക്തസമ്മർദ്ദം പരിശോധിക്കാനായി മണിക്കൂറുകളോളം കാത്തിരിക്കാൻ നഴ്സുമാർ ആവശ്യപ്പെട്ടു. വേദനയുടെ തീവ്രത 15/10 ആണെന്ന് പറഞ്ഞിട്ടും ടൈലനോൾഎന്ന വേദനസംഹാരി നൽകി കാത്തിരിക്കാനാണ് ആശുപത്രി അധികൃതർ നിർദ്ദേശിച്ചത്. എട്ട് മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ ചികിത്സാ മുറിയിലേക്ക് പ്രവേശിപ്പിച്ച നിമിഷം തന്നെ പ്രശാന്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
തന്റെ ഭർത്താവിനെ ആശുപത്രി അധികൃതർ കൊലപ്പെടുത്തിയതാണെന്ന് നീഹാരിക ആരോപിക്കുന്നു. കാനഡയിലെ പൗരന്മാരായ തങ്ങൾ കൃത്യമായി നികുതി അടയ്ക്കുന്നവരാണെന്നും എന്നാൽ സഹായം ആവശ്യമുള്ള ഘട്ടത്തിൽ തങ്ങളെ അവഗണിച്ചുവെന്നും അവർ പറഞ്ഞു. “ഞാൻ ഓടിചെന്ന് പ്രശാന്തിന്റെ ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ പമ്പ് ചെയ്തു നോക്കി, പക്ഷേ അദ്ദേഹത്തിന്റെ ശരീരം തണുത്തിരുന്നു. അദ്ദേഹം പോയിരുന്നു,” നീഹാരിക കണ്ണീരോടെ ഓർക്കുന്നു.
അച്ഛന്റെ വിയോഗം താങ്ങാനാവാതെ പ്രശാന്തിന്റെ മൂന്ന് മക്കളും വലിയ ആഘാതത്തിലാണ്. “പപ്പാ ഇനി വരില്ല, ദൈവം പപ്പയെ ആകാശത്തെ നക്ഷത്രമാക്കി മാറ്റി” എന്ന് പറഞ്ഞാണ് താൻ മക്കളെ ആശ്വസിപ്പിക്കുന്നതെന്ന് നീഹാരിക പറയുന്നു. പ്രശാന്ത് മാത്രമായിരുന്നു ആ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം. സംഭവത്തിൽ കാനഡയിലെ ആരോഗ്യ സംവിധാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖർ കാനഡയിലെ ആരോഗ്യരംഗത്തെ വീഴ്ചകളെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ആൽബർട്ട സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Dad Won’t Return’: Wife Tells Children As Indian Man Dies After Waiting For 8 Hours in Canada Hospital



