ഒട്ടാവ: പരിശോധനകളിലെ ഗുരുതരമായ വീഴ്ചയെത്തുടർന്ന് കാനഡ റെവന്യൂ ഏജൻസി (CRA) ഒരു വനിതാ സംരംഭകയ്ക്ക് അഞ്ചു മില്യൺ ഡോളർ നികുതി റീഫണ്ട് തെറ്റായി നൽകിയതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയയിലെ സിൽവർടൺ സ്വദേശിനിയായ തെരേസ വാലസ് എന്ന ബിസിനസുകാരിക്കാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടർന്ന് ഇത്രയും വലിയ തുക ലഭിച്ചത്.
ബിസിനസ് വരുമാനമായി പ്രതിവർഷം ശരാശരി 54,000 ഡോളർ മാത്രം ലഭിച്ചിരുന്ന തെരേസ, തന്റെ വിദേശ വരുമാനം 9.9 മില്യൺ ഡോളറാണെന്നും ഇതിന് തുല്യമായ തുക നികുതിയായി അടച്ചുവെന്നും കാണിച്ച് റീഫണ്ടിന് അപേക്ഷിക്കുകയായിരുന്നു. വരുമാനത്തിന്റെ ഉറവിടം ചോദിച്ച കോളത്തിൽ ‘യുണൈറ്റഡ് നേഷൻസ്’ എന്ന് മാത്രമാണ് ഇവർ രേഖപ്പെടുത്തിയിരുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ അവകാശവാദം കൃത്യമായി പരിശോധിക്കാതെ ഏജൻസി അംഗീകരിക്കുകയായിരുന്നുവെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു.
2025 ഏപ്രിലിൽ ഒരു ഉദ്യോഗസ്ഥൻ ഈ റീഫണ്ട് അപേക്ഷയ്ക്ക് പ്രാഥമിക അംഗീകാരം നൽകുകയും തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥൻ അത് വേഗത്തിൽ ശരിവെക്കുകയുമായിരുന്നു. മെയ് ഒന്നാം തീയതി തെരേസയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറി. എന്നാൽ രണ്ടു മാസത്തിന് ശേഷം നടന്ന ആഭ്യന്തര പരിശോധനയിലാണ് ഇത്രയും വലിയ തുക തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നൽകിയതെന്ന് ഏജൻസി തിരിച്ചറിഞ്ഞത്.
സംഭവത്തെത്തുടർന്ന് ഫെഡറൽ കോടതിയെ സമീപിച്ച റെവന്യൂ ഏജൻസി തെരേസയുടെ ആസ്തികൾ മരവിപ്പിച്ചു. പലിശയും പിഴയും ഉൾപ്പെടെ 7.9 മില്യൺ ഡോളർ ഇവർ തിരിച്ചടയ്ക്കണമെന്നാണ് ഏജൻസിയുടെ ആവശ്യം. നിലവിൽ ഇവരുടെ അക്കൗണ്ടുകളിൽ നിന്നായി 4.2 മില്യൺ ഡോളർ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. താൻ പണം ഒളിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബിസിനസ് ആവശ്യങ്ങൾക്കായി അക്കൗണ്ട് ഉപയോഗിക്കാൻ അനുവദിക്കണമെന്നുമാണ് തെരേസയുടെ വാദം.
നേരത്തെ 2024-ലും സമാനമായ രീതിയിൽ കോടിക്കണക്കിന് രൂപയുടെ വ്യാജ റീഫണ്ടുകൾ ഏജൻസി നൽകിയതായി പരാതി ഉയർന്നിരുന്നു. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം വീഴ്ചകൾക്കെതിരെ കാനഡയിൽ വലിയ രാഷ്ട്രീയ പ്രതിഷേധം ഉയരുകയാണ്. സാധാരണക്കാരുടെ ചെറിയ തുകകൾക്കായി കർശന പരിശോധന നടത്തുന്ന ഏജൻസി, വലിയ തുകകളുടെ കാര്യത്തിൽ പുലർത്തുന്ന അനാസ്ഥ അംഗീകരിക്കാനാവില്ലെന്ന് രാഷ്ട്രീയ നേതാക്കൾ വിമർശിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
CRA makes another 'mistake'; 5 million pregnancy refund given without testing










