കൊച്ചി: വലിയ പ്രതീക്ഷകളോടെയാണ് താൻ താരസംഘടനയായ ‘അമ്മ’യിലേക്ക് വന്നതെന്നും എന്നാൽ പ്രശ്നങ്ങൾ ഗുരുതരമായപ്പോഴാണ് മോഹൻലാൽ ഉൾപ്പെട്ട കമ്മിറ്റി അന്ന് പിരിച്ചുവിട്ടതെന്നും നടി അൻസിബ ഹസ്സൻ. അന്ന് കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നത് വലിയ ചോദ്യചിഹ്നമായിരുന്ന സാഹചര്യത്തിലാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി എടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ‘സഞ്ജീവിനി’ പദ്ധതി മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നു. സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേതാ മേനോൻ ഉൾപ്പെട്ട മുൻ കമ്മിറ്റി താഴെപ്പോയതെന്നും, അങ്ങനെയുള്ള ഒരു കമ്മിറ്റിയെ എങ്ങനെ തുടരാൻ അനുവദിക്കുമെന്നും അൻസിബ ചോദിച്ചു.
തനിക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തി അപമാനിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരെ കേസെടുക്കാത്തതിനെ തുടർന്ന് അൻസിബ വീണ്ടും കോടതിയെ സമീപിച്ചു. നേരത്തെ ലക്ഷ്മി പ്രിയക്കെതിരെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ്, നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ അൻസിബ മറ്റു രണ്ടുപേർക്കെതിരെയും നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
അൻസിബ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് ഒടുവിൽ കേസെടുത്തു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കേസ് അന്വേഷിക്കണമെന്നുമുള്ള എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെയും ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെയും കർശന നിർദേശത്തെ തുടർന്നാണ് നടപടി. അൻസിബയ്ക്ക് എതിരെ ടിനി ടോം നടത്തിയ ‘ജിഹാദി’ പരാമർശം തമാശയ്ക്ക് വിളിച്ചതാണെന്ന പോലീസിന്റെ മുൻ റിപ്പോർട്ട് കോടതി പൂർണ്ണമായും തള്ളി. ബി.എൻ.എസ് 173 (5) പ്രകാരം സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
‘അമ്മ’ സംഘടനയിലെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നടി നീന കുറുപ്പ് നൽകിയ സാക്ഷിമൊഴിയാണ് കേസിൽ ടിനി ടോമിന് തിരിച്ചടിയായത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ ഉന്നയിക്കുന്നുവെന്നുമാണ് അൻസിബയുടെ പരാതി. തന്നെ ജിഹാദിയാക്കാൻ ജനപ്രതിനിധി അടക്കമുള്ളവർ കൂട്ടുനിന്നുവെന്നും തന്റെ കുടുംബത്തെപ്പോലും വേട്ടയാടാൻ ശ്രമിച്ചുവെന്നും താരം ഫേസ്ബുക്കിലൂടെയും ആരോപിച്ചിരുന്നു. കേവലം കേട്ടുകേൾവി (Hear Say) മാത്രമാണ് പരാതിയെന്ന് കാണിച്ച് കേസ് ഒതുക്കാൻ നോക്കിയ പോലീസിനാണ് ഇപ്പോൾ കോടതിയിൽ നിന്നും തിരിച്ചടിയേറ്റിരിക്കുന്നത്.
‘The committee including Shweta was removed due to financial irregularities’: Ansiba makes serious allegations
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





