ഒട്ടാവ: ചർച്ചിൽ ഫോൾസ് കരാർ പുനഃപരിശോധിക്കാൻ ന്യൂഫൗണ്ട്‌ലാന്റ് & ലാബ്രഡോറും ക്യുബെക്ക് പ്രവിശ്യയും തമ്മിൽ നടത്തുന്ന ചർച്ചകൾ ഉടൻ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. ശേഷിക്കുന്ന രണ്ടുമൂന്ന് തർക്കവിഷയങ്ങളിൽ കൂടി ധാരണയാകുന്നതോടെ അടുത്ത ആഴ്ച ആദ്യം തന്നെ ഇരു സർക്കാരുകളും ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. ചർച്ചകളിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ന്യൂഫൗണ്ട്‌ലാന്റ് പ്രീമിയർ ടോണി വെയ്ക്ക്‌ഹാമിന്റെ ഓഫീസ് വക്താവ് ആഷ്‌ലി പൊളിറ്റി സ്ഥിരീകരിച്ചെങ്കിലും അന്തിമ കരാറിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ക്യുബെക്ക് പ്രീമിയർ ക്രിസ്റ്റീൻ ഫ്രെഷെറ്റിന്റെ വക്താവ് വാർത്തയോട് പ്രതികരിക്കാൻ തയ്യാറായില്ല.
വിവാദം സൃഷ്ടിച്ച പഴയ കരാറിന് പകരം ചർച്ചർച്ചിൽ നദിയിലെ ഗൾ ഐലൻഡ് ജലവൈദ്യുത പദ്ധതിയുടെ വികസനം കൂടി ഉൾപ്പെടുത്തി 2024 ഡിസംബറിലാണ് അന്നത്തെ ലിബറൽ സർക്കാർ ക്യുബെക്കുമായി പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. എന്നാൽ 2025 ഒക്ടോബറിലെ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന പുരോഗമന കൺസർവേറ്റീവ് സർക്കാർ നടത്തിയ വിദഗ്ദ്ധ സമിതി പരിശോധനയിൽ ഈ ധാരണാപത്രം ജനതാല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ജൂണിലാണ് ഇരു പ്രവിശ്യകളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിച്ചത്.
അതേസമയം, ഊർജ്ജ കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്യുബെക്ക് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതിൽ പ്രതിപക്ഷ ലിബറൽ പാർട്ടി ശക്തമായ പ്രതിഷേധം അറിയിച്ചു. മുൻ ധാരണാപത്രത്തിന് സമാനമായ വ്യവസ്ഥകൾ തന്നെയാണ് പുതിയ കരാറിലും ഉള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെന്നും വിഷയത്തിൽ പ്രീമിയർ ടോണി വെയ്ക്ക്‌ഹാം കൂടുതൽ സുതാര്യത പുലർത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Churchill Falls Deal: Newfoundland and Quebec Reach Agreement
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








