ബെയ്‌ജിങ്: വിദേശ പൗരന്മാരുടെയും മാധ്യമപ്രവർത്തകരുടെയും ഓരോ ചലനങ്ങളും കൃത്യമായി നിരീക്ഷിക്കാൻ ചൈനയിൽ വൻ ഡിജിറ്റൽ രഹസ്യ ശൃംഖല പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെത്തുന്ന വിദേശികളുടെ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറ ദൃശ്യങ്ങൾ, യാത്രകൾ, ആശുപത്രി സന്ദർശനം, പാചകവാതക വിതരണം വരെയുള്ള വിവരങ്ങളാണ് ‘ഡൈനാമിക് കൺട്രോൾ പ്ലാറ്റ്‌ഫോം ഫോർ ഓവർസീസ് പേഴ്‌സണൽ’ എന്ന വെബ്‌സൈറ്റ് വഴി ശേഖരിക്കുന്നത്. മുൻ വിദേശ മാധ്യമപ്രവർത്തകനും സൈബർ സുരക്ഷാ ഗവേഷകനുമായ മാർക്ക് ഹോഫർ യാദൃച്ഛികമായി കണ്ടെത്തിയ വെബ്‌സൈറ്റിലൂടെയാണ് വിദേശികളെ ലക്ഷ്യമിട്ടുള്ള വിവരശേഖരണത്തിന്റെ വ്യാപ്തി പുറത്തുവന്നത്.
ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ, മൊബൈൽ നെറ്റ്‌വർക്കുകൾ, ദേശീയ തിരിച്ചറിയൽ രേഖകൾ എന്നിവ ഉപയോഗിച്ച് വിന്റർ ഒളിംപിക്‌സിന് വേദിയായ ഷാങ്ജിയാകൗ നഗരത്തിലെ വിദേശികളുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചിരുന്നത്. ഹെബെയ് നോർത്ത് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന നിരവധി ഇന്ത്യൻ, പാകിസ്താനി വിദ്യാർത്ഥികളുടെ മതം, വ്യക്തിഗത വിവരങ്ങൾ, ക്യാമ്പസിലെ പ്രവേശന സമയം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, തായ്‌വാൻ, ഹോങ്കോങ് പൗരന്മാർ, ചൈന സന്ദർശിച്ചിട്ടില്ലാത്ത 300-ഓളം മാധ്യമപ്രവർത്തകർ എന്നിവരുടെ രഹസ്യവിവരങ്ങൾ അടക്കം 12,000-ഓളം രേഖകൾ ഈ ഡേറ്റാബേസിൽ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ തുറന്നുകിടന്നിരുന്നു.
ബെയ്‌ജിങ് ആസ്ഥാനമായ ‘ഒറിജിൻ ഡൈനാമിക്’ എന്ന കമ്പനിയാണ് ഈ സംവിധാനത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചൈനീസ് പോലീസ് വകുപ്പുകളിലേക്ക് ലോഗിൻ സൗകര്യമുണ്ടായിരുന്ന ഈ വെബ്‌സൈറ്റ് കഴിഞ്ഞ മേയ് മാസത്തോടെ ഇന്റർനെറ്റിൽ നിന്ന് അപ്രത്യക്ഷമായി. രാജ്യസുരക്ഷയുടെ ഭാഗമായാണ് നിരീക്ഷണമെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കുന്നുണ്ടെങ്കിലും, വ്യക്തിഗത സ്വകാര്യതയുടെ വൻ ലംഘനത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക ഉയർന്നുകഴിഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Chinese platform that collected foreigners' private data exposed; Indians also under surveillance.





