റെജീന: നികുതിദായകരുടെ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന തന്റെ മണ്ഡലം ഓഫീസ് (Constituency Office) നിയമവിരുദ്ധമായി സ്വകാര്യ സ്ഥാപനത്തിന് ഉപവാടകയ്ക്ക് നൽകിയെന്ന വെളിപ്പെടുത്തലിൽ മറുപടിയില്ലാതെ പതറി സസ്കാച്ചെവൻ പ്രവിശ്യാ ഉന്നതവിദ്യാഭ്യാസ മന്ത്രി കെൻ ഷെവൽഡയോഫ്. ഭരണകക്ഷിയായ സസ്കാച്ചെവൻ പാർട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഒരു സ്വകാര്യ നിയമ സ്ഥാപനത്തിനാണ് മന്ത്രി എട്ടു വർഷത്തോളം ഓഫീസ് മുറിയുടെ ഒരു ഭാഗം മറിച്ച് നൽകിയത്. ചട്ടലംഘനം വ്യക്തമാക്കുന്ന രേഖകൾ പ്രമുഖ മാധ്യമം പുറത്തുവിട്ടു.
ജനപ്രതിനിധികൾക്ക് വോട്ടർമാരുമായി സംവദിക്കുന്നതിനായി ഓഫീസ് വാടക ഇനത്തിൽ പ്രതിവർഷം ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് അനുവദിക്കുന്നത്. എന്നാൽ ഇത്തരം കെട്ടിടങ്ങൾ മറ്റാർക്കെങ്കിലും ഉപവാടകയ്ക്ക് നൽകുന്നത് നിയമസഭാ ചട്ടപ്രകാരം കർശനമായി നിരോധിച്ചിട്ടുണ്ട്.
2016 ഒക്ടോബറിൽ ഇത്തരം ഉപവാടകകൾ നിരോധിച്ചുകൊണ്ട് ബോർഡ് ഓഫ് ഇന്റേണൽ ഇക്കോണമി (BOIE) ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ചട്ടം നിലനിൽക്കെത്തന്നെയാണ് 2017 ഒക്ടോബറിൽ സസ്കാറ്റൂണിലെ തന്റെ മണ്ഡലം ഓഫീസിന്റെ ഒരു ഭാഗം മറിച്ചുനൽകാൻ കെൻ ഷെവൽഡയോഫ് ഉടമയുമായി കരാറുണ്ടാക്കിയത്. സസ്കാച്ചെവൻ പാർട്ടിക്ക് വലിയ തുകകൾ സംഭാവനയായി നൽകിയിട്ടുള്ള എൽകെ ചർച്ച്മാൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ചർച്ച്മാൻ ആൻഡ് കോ’ എന്ന ലോ ഓഫീസിനാണ് മന്ത്രി സർക്കാർ ചെലവിലുള്ള മുറി വാടകയ്ക്ക് നൽകിയത്.
വിഷയത്തിൽ നേരിട്ടുള്ള പ്രതികരണത്തിന് മന്ത്രി തയ്യാറായില്ല. എന്നാൽ ഓഫീസ് ചെലവുകൾ നിയമസഭാ സെക്രട്ടേറിയറ്റിനെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന മറുപടി ഇമെയിൽ വഴി അദ്ദേഹം നൽകി. മുൻ സ്പീക്കർമാരുടെ കാലത്തൊന്നും ഇതിൽ തെറ്റുകണ്ടെത്തിയിരുന്നില്ലെന്നും പുതിയ സ്പീക്കർ ടോഡ് ഗൗഡിയുടെ നിർദ്ദേശപ്രകാരം ഈ കരാർ അവസാനിപ്പിച്ചതായും മന്ത്രി അവകാശപ്പെട്ടു. എന്നാൽ 2024 ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ചട്ടലംഘനത്തെക്കുറിച്ച് നിയമസഭാ കൗൺസിൽ മന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി സിബിസി പുറത്തുവിട്ട കത്തുകളിൽ വ്യക്തമാണ്.
നിയമവിരുദ്ധമായതിനാൽ ഓഫീസിന്റെ വാടക ഇനത്തിൽ സർക്കാർ നൽകുന്ന തുക നിർത്തലാക്കുമെന്ന് 2024 സെപ്റ്റംബറിലെ ഔദ്യോഗിക കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നിട്ടും 2017 മുതൽ 2025 വരെയുള്ള കാലയളവിൽ 1,32,135 ഡോളറോളം (ഏകദേശം ഒരു കോടിയിലധികം രൂപ) ഈ കെട്ടിടത്തിന്റെ വാടകയായി ഖജനാവിൽ നിന്ന് അനുവദിക്കപ്പെട്ടു.
നികുതിപ്പണം സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉപയോഗിച്ച മന്ത്രിയുടെ നടപടി അങ്ങേയറ്റം അധാർമ്മികവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷക സംഘടനയായ ‘ഡെമോക്രസി വാച്ചി’ന്റെ സഹസ്ഥാപകൻ ഡഫ് കോനാച്ചർ വ്യക്തമാക്കി. മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്ന മന്ത്രിയുടെ നിലപാട് രാഷ്ട്രീയ രംഗത്തെ സുതാര്യത തകർക്കുന്നതാണെന്നും അന്വേഷണ സംവിധാനങ്ങളുടെ സ്വതന്ത്രമായ ഇടപെടൽ ഇവിടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, പുതിയ സ്പീക്കർ ടോഡ് ഗൗഡി ഇടപെട്ടതിനെ തുടർന്ന് മന്ത്രി നിലവിൽ പുതിയ വാടകക്കരാറിലേക്ക് മാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എങ്കിലും ചട്ടങ്ങൾ കാറ്റിൽപ്പറത്തി വർഷങ്ങളോളം നികുതിപ്പണം ചോർത്തിയ നടപടിയിൽ വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം കാനഡയിൽ ശക്തമാവുകയാണ്.
cheveldayoff-constituency-sublease-sask
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




