ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ ചെന്നൈയിൽ ഐ.പി.എൽ മത്സരങ്ങൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ ടി. പ്രഭാകരൻ സമർപ്പിച്ച ഈ പൊതുതാൽപര്യ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിച്ചേക്കും.
തിരഞ്ഞെടുപ്പ് കാലയളവിൽ മത്സരങ്ങൾ മാറ്റിവയ്ക്കാൻ സാധിക്കില്ലെങ്കിൽ, സ്റ്റേഡിയത്തിലും പരിസരത്തും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി ഉത്തരവിടണമെന്ന് ഹർജിയിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ കൊടികളോ സ്റ്റേഡിയത്തിനുള്ളിൽ പ്രദർശിപ്പിക്കുന്നത് തടയണം. ആരാധകർ രാഷ്ട്രീയ ചിഹ്നങ്ങളുമായി വരുന്നത് വോട്ടർമാരെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
തമിഴഗ വെട്രി കഴകം (ടി.വി.കെ) എന്ന രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമായ ‘വിസിൽ’ ഐ.പി.എൽ മത്സരങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ ഫാൻ മീറ്റിൽ ആരാധകർ വിസിലടിച്ച് പിന്തുണ അറിയിച്ചിരുന്നു. വിവിധ പ്രീ-പോൾ സർവേകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ ഡി.എം.കെ സഖ്യത്തിന് മേൽക്കൈ പ്രവചിക്കുമ്പോഴും, വിജയിന്റെ പാർട്ടിയായ ടി.വി.കെ നേടുന്ന വോട്ട് വിഹിതം നിർണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Chennai IPL matches should be banned: Petition in Madras High Court



