ഒട്ടാവ: മിഡിൽ ഈസ്റ്റ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാർപ്പാപ്പയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കാനഡയിലെ കത്തോലിക്ക ബിഷപ്പുമാരുടെ കൂട്ടായ്മയായ കനേഡിയൻ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ്. രാഷ്ട്രീയ നേതാക്കളെ ക്രൈസ്തവ വിശ്വാസവുമായി തെറ്റായ രീതിയിൽ ബന്ധിപ്പിച്ച് ചിത്രീകരിക്കുന്നത് മതപരമായ മൂല്യങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിഷപ്പുമാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപിന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് ബിഷപ്പുമാരുടെ വിമർശനം. യേശുക്രിസ്തു ട്രംപിനെ ചേർത്തുപിടിക്കുന്ന രീതിയിലുള്ള കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള വേർതിരിവ് ഇല്ലാതാക്കുന്ന ഇത്തരം നടപടികൾ ക്രൈസ്തവ മൂല്യങ്ങളെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതാണെന്ന് ബിഷപ്പുമാർ കുറ്റപ്പെടുത്തി. ഇറാനെതിരായ യുദ്ധസമാനമായ നീക്കങ്ങളെ എതിർത്ത പോപ്പ് ലിയോ പതിനാലാമനെ ട്രംപ് പരസ്യമായി വിമർശിച്ച പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന മാർപ്പാപ്പയുടെ നിലപാട് രാഷ്ട്രീയമല്ലെന്നും അത് നൈതികവും ആത്മീയവുമാണെന്നും ബിഷപ്പുമാർ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു. യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത സഭ, സമാധാനം എന്നത് ആയുധം കൊണ്ടല്ല മറിച്ച് വിവേകപൂർണ്ണമായ ചർച്ചകളിലൂടെയാണ് ഉണ്ടാകേണ്ടതെന്നും കൂട്ടിച്ചേർത്തു. അതേസമയം, സമാധാനത്തിനായുള്ള മാർപ്പാപ്പയുടെ ആഹ്വാനത്തിന് ചർച്ച് ഓഫ് ഇംഗ്ലണ്ട് തലവൻ സാറ മുള്ളല്ലിയും പിന്തുണ അറിയിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Don't drag faith into politics: Catholic bishops in Canada oppose Trump's action




