മസ്കറ്റ്: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്കും മൂന്ന് കുട്ടിൾക്കും ദാരുണാന്ത്യം. ശനിയാഴ്ച ഇവർ സഞ്ചരിച്ചിരുന്ന വാഹനം വലിയൊരു ട്രെയിലറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേരെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചോ അപകടത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ റോയൽ ഒമാൻ പൊലീസിന്റെ എയർ വിംഗ് ഹെലികോപ്റ്റർ മാർഗ്ഗം ഷാലിം-ഹല്ലാനിയാത്ത് ദ്വീപുകളുടെ വിലായത്തിൽ നിന്നും ഇവരുടെ സ്വന്തം നാടായ ജലാൻ ബാനി ബു അലി വിലായത്തിലേക്ക് എത്തിച്ചു.
തുടർച്ചയായുണ്ടാകുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ റോയൽ ഒമാൻ പൊലീസ് ഡ്രൈവർമാർക്കായി കർശനമായ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ദീർഘദൂര യാത്ര പുറപ്പെടുന്നതിന് മുൻപ് ഡ്രൈവർമാർ കൃത്യമായി വിശ്രമിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, വാഹനമോടിക്കുമ്പോൾ യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കരുത്, റോഡിലെ വേഗപരിധികൾ കർശനമായി പാലിക്കുകയും ഗതാഗത നിയമങ്ങൾ അനുസരിക്കുകയും ചെയ്യുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. അശ്രദ്ധമായ ഡ്രൈവിംഗും ക്ഷീണവും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ദോഫാർ ഗവർണറേറ്റിലേക്ക് മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ പായുകയായിരുന്ന രണ്ട് ഡ്രൈവർമാരെ കഴിഞ്ഞദിവസം സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വെച്ച് ട്രാഫിക് വിഭാഗം പിടികൂടിയിരുന്നു. മൊബൈൽ സ്പീഡ് ഡിറ്റക്ഷൻ ക്യാമറകളിലാണ് ഇവരുടെ അമിതവേഗത പതിഞ്ഞത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഹൈവേകളിൽ പട്രോളിംഗും അത്യാധുനിക വേഗപരിശോധനാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമായി തുടരുമെന്നും നിയമലംഘകരെ ഉടനടി പിടികൂടുമെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
Car accident in Oman: Teacher and three children die after car crashes into trailer
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





