അമേരിക്കയുമായുള്ള വ്യാപാരബന്ധങ്ങളിൽ പുതിയ താരിഫുകളും രാഷ്ട്രീയ അസ്ഥിരതയും സൃഷ്ടിച്ച സമ്മർദ്ദത്തെത്തുടർന്ന് കനേഡിയൻ കമ്പനികൾ അമേരിക്കൻ വിപണിയിൽ നിന്ന് അകന്നുപോകുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ താരിഫ് ഏർപ്പെടുത്തിയതും കാനഡയെ അമേരിക്കയുടെ ഭാഗമാക്കുമെന്ന ഭീഷണി ആവർത്തിച്ചതും ചെറുകിട-ഇടത്തരം നിർമ്മാതാക്കളെ ദീർഘകാല വ്യാപാരബന്ധങ്ങൾ പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നു.
ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഏഷ്യയിലേക്ക് തിരിയുന്നതും, സ്റ്റീൽ ഉൽപന്ന വിതരണക്കാർ അമേരിക്കൻ ഉപഭോക്താക്കൾക്ക് വിലവർധനവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും, വിനോദ വ്യവസായ കമ്പനികൾ മത്സരക്ഷമത നിലനിർത്താൻ വിലകുറയ്ക്കുന്നതും ഈ പ്രതിസന്ധിയുടെ പ്രതിഫലനങ്ങളാണ്. വ്യാപാര വിദഗ്ധരും കയറ്റുമതിക്കാരും വ്യക്തമാക്കുന്നത്, ഈ അനിശ്ചിതത്വം കമ്പനികളെ കൂടുതൽ സ്ഥിരതയുള്ള യൂറോപ്യൻ, ഏഷ്യൻ വിപണികളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നുവെന്നാണ്.
ട്രംപിന്റെ നയങ്ങളെ എതിർത്ത് ഉറച്ച നിലപാടുമായി അടുത്തിടെ അധികാരത്തിലേറിയ പ്രധാനമന്ത്രി മാർക് കാർണി അമേരിക്കൻ പ്രസിഡന്റുമായി വാഷിങ്ടണിൽ വച്ച് സമഗ്രമായ ചർച്ചയിൽ ഏർപ്പെട്ടു. എന്നാൽ, പുതിയ കരാറുകളുണ്ടായാലും അമേരിക്കയുമായുള്ള നിരുപാധിക വ്യാപാര വിശ്വാസത്തിന്റെ കാലം അവസാനിച്ചുവെന്ന് കാർണി പലതവണ ആവർത്തിച്ചിട്ടുണ്ട്. “ബുദ്ധിയുള്ള ഒരു കയറ്റുമതിക്കാരനും അസ്ഥിരമായ യു.എസ്. പങ്കാളിയെ മാത്രം ആശ്രയിക്കാൻ ആഗ്രഹിക്കുന്നില്ല,” എന്ന കയറ്റുമതി വിദഗ്ധനായ മൈക്ക് ചിഷോമിന്റെ അഭിപ്രായം കാനേഡിയൻ വ്യവസായികൾക്കിടയിലെ വളരുന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്നു.
.



