ഒട്ടാവ: ഗൾഫ് യുദ്ധത്തിലും തുടർന്നുണ്ടായ വിവിധ സൈനിക നീക്കങ്ങളിലും പങ്കെടുത്ത സൈനികർക്ക് ഔദ്യോഗികമായി ‘War Veteran’ പദവി നൽകണമെന്ന ആവശ്യവുമായി കാനഡയിലെ മുൻ സൈനികർ രംഗത്ത്. നിലവിൽ ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, കൊറിയൻ യുദ്ധം എന്നിവയിൽ പങ്കെടുത്തവരെ മാത്രമാണ് കാനഡ സർക്കാർ യുദ്ധ വെറ്ററൻമാരായി അംഗീകരിക്കുന്നത്. കൊറിയൻ യുദ്ധത്തിന് ശേഷം രാജ്യം പങ്കാളിയായ സംഘർഷങ്ങളിൽ സേവനമനുഷ്ഠിച്ച ആയിരക്കണക്കിന് സൈനികർക്ക് ഈ പദവി നിഷേധിക്കുന്നത് നീതികേടാണെന്ന് വെറ്ററൻമാർ ആരോപിക്കുന്നു.
1990-കളിൽ പേർഷ്യൻ ഗൾഫിൽ നിയോഗിക്കപ്പെട്ടവർ മുതൽ 2006-ലെ അഫ്ഗാൻ ദൗത്യത്തിൽ പങ്കെടുത്തവർ വരെ ഈ ആവശ്യവുമായി ഒട്ടാവയിലെ ഫെഡറൽ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. 39 രാജ്യങ്ങൾ ചേർന്ന സഖ്യസേനയുടെ ഭാഗമായാണ് കാനഡ ഗൾഫ് യുദ്ധത്തിൽ പങ്കെടുത്തതെന്നും മറ്റ് പല രാജ്യങ്ങളും തങ്ങളുടെ സൈനികർക്ക് പദവി നൽകിക്കഴിഞ്ഞതായും മുൻ സൈനികനായ മൈക്ക് മക്ഗ്ലെന്നൺ ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനിൽ നടന്നത് യുദ്ധപ്രവർത്തനമായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും, എന്നിട്ടും പദവി നൽകാത്തത് അതിശയകരമാണെന്നും മുൻ കേണൽ മാർക്ക് ഗാസ്പറോട്ടോ പ്രതികരിച്ചു.
ഈ സാഹചര്യത്തിൽ, സൈനികരുടെ സേവനത്തെ ‘യുദ്ധകാല സേവനം’ ആയി അംഗീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ലക്ഷ്യമിട്ടുള്ള ‘ബിൽ S-246’ (Wartime Service Recognition Act) സെനറ്റിൽ അവതരിപ്പിച്ചു. സൈനികർ നേരിട്ട അപകടസാധ്യതകൾ, ദൗത്യത്തിന്റെ തീവ്രത തുടങ്ങിയവ പരിഗണിച്ച് പദവി നൽകാനാണ് സെനറ്റർ ഹസ്സാൻ യൂസഫ് അവതരിപ്പിച്ച ബിൽ ശുപാർശ ചെയ്യുന്നത്. എന്നാൽ വെറ്ററൻ അഫയേഴ്‌സ് വകുപ്പ് നിലവിൽ നൽകുന്ന ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന നിലപാടിലാണ്. എങ്കിലും രാജ്യത്തിന് വേണ്ടി ജീവൻ പണയം വെച്ചുള്ള തങ്ങളുടെ സേവനത്തിന് ഔദ്യോഗികമായ അംഗീകാരം വേണമെന്ന ഉറച്ച തീരുമാനത്തിലാണ് വെറ്ററൻമാർ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada's ex-servicemen demand recognition, not benefits; War Veteran status




