ഒട്ടാവ: ദക്ഷിണ അമേരിക്കൻ വ്യാപാര കൂട്ടായ്മയായ മെർക്കോസറുമായി കാനഡ ഒപ്പിടാനൊരുങ്ങുന്ന സ്വതന്ത്ര വ്യാപാര കരാറിൽ നിന്ന് ബീഫ് ഇറക്കുമതിയെ ഒഴിവാക്കണമെന്ന് കന്നുകാലി വളർത്തൽ മേഖലയിലെ സംഘടനകൾ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വർഷാവസാനത്തോടെ കരാർ പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ നീക്കം. എന്നാൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയിലുള്ള ബീഫ് കാനഡയുടെ ആഭ്യന്തര വിപണിയെ തകർക്കുമെന്നും ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും കനേഡിയൻ ക്യാറ്റിൽ അസോസിയേഷൻ (CCA) മുന്നറിയിപ്പ് നൽകി.

ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ടൈലർ ഫുൾട്ടൺ സർക്കാരിന്റെ നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അമിതമായ ഇറക്കുമതി കാനഡയുടെ കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും, മൃഗാരോഗ്യം, പരിസ്ഥിതി മാനദണ്ഡങ്ങൾ എന്നിവയിൽ വിട്ടുവീഴ്ച ചെയ്യുന്ന ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത് കാനഡയിലെ കർഷകർക്ക് വെല്ലുവിളിയാണെന്നും നാഷണൽ കാറ്റിൽ ഫീഡേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കാതി ജോ നോബിളും ചൂണ്ടിക്കാട്ടി.
2018-ൽ ആരംഭിച്ച ചർച്ചകൾ ഈ വർഷം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കാനാണ് രാജ്യാന്തര വ്യാപാര മന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ 15.8 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് കാനഡയും മെർക്കോസറും തമ്മിൽ നടക്കുന്നത്. വാഹനം, ഐടി, മരുന്ന് തുടങ്ങിയ മേഖലകളിൽ വലിയ നേട്ടമുണ്ടാകുമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, തങ്ങളുടെ താൽപ്പര്യങ്ങൾ ബലികൊടുക്കരുതെന്നാണ് കന്നുകാലി വളർത്തുകാരുടെ ആവശ്യം. വിദേശ രോഗവ്യാപന സാധ്യതയും അമേരിക്കയുമായുള്ള നിലവിലെ വ്യാപാര ബന്ധത്തിലുണ്ടാകാവുന്ന വിള്ളലുകളും കണക്കിലെടുത്ത് സർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Mercosur trade agreement: Canada's Cattle Association concerned about beef imports



