ടൊറന്റോ: വാൻകൂവർ വിമാനത്താവളത്തിൽ എയർ ഇന്ത്യ പൈലറ്റ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ കാനഡ അന്വേഷണം ആരംഭിച്ചു. ഡിസംബർ 23-ന് വാൻകൂവറിൽ നിന്ന് വിയന്നയിലേക്ക് പോകേണ്ടിയിരുന്ന AI186 വിമാനത്തിലെ ക്യാപ്റ്റൻ സൗരഭ് കുമാറിനെതിരെയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് നടപടി സ്വീകരിച്ചത്.
പൈലറ്റ് മദ്യപിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ രണ്ട് ബ്രീത്ത് അനലൈസർ പരിശോധനകളിലും ഫലം പോസിറ്റീവ് ആയതോടെ ഇയാളെ വിമാനത്തിൽ നിന്ന് ഉടൻ നീക്കം ചെയ്തു. കനേഡിയൻ ഏവിയേഷൻ റെഗുലേഷൻസ് (CARs) പ്രകാരമുള്ള സുരക്ഷാ നിയമങ്ങളുടെയും എയർ ഇന്ത്യയുടെ ഫോറിൻ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സ്വീകരിച്ച തിരുത്തൽ നടപടികളെക്കുറിച്ച് ജനുവരി 26-നകം വിശദീകരണം നൽകാൻ എയർ ഇന്ത്യയോട് കാനഡ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, എയർ ഇന്ത്യയുടെ മറ്റ് രണ്ട് വിമാനങ്ങളിലെ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) കഴിഞ്ഞ ദിവസം പൈലറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സാങ്കേതിക തകരാറുകൾ ഉണ്ടായിട്ടും വിമാനം പറത്താൻ തീരുമാനിച്ചതും വിമാനത്തിനുള്ളിൽ പുക ഉയർന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഡിജിസിഎ വിശദീകരണം തേടിയത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം സുരക്ഷാ വീഴ്ചകൾ എയർ ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada seeks probe after Air India pilot found under influence of alcohol before duty at Vancouver airport



