ടൊറന്റോ: അന്താരാഷ്ട്ര ക്രിക്കറ്റിനെ പിടിച്ചുലക്കുന്ന ഒത്തുകളി വിവാദത്തിൽ കാനഡ ക്രിക്കറ്റ് ടീമിനും ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിനുമെതിരെ ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. കാനഡ ദേശീയ ടീമിലെ ക്യാപ്റ്റൻ സ്ഥാനത്തെച്ചൊല്ലിയും കഴിഞ്ഞ ടി20 ലോകകപ്പിലെ ചില മത്സരങ്ങളെച്ചൊല്ലിയുമാണ് അതീവ ഗൗരവകരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
ലോകകപ്പിന് തൊട്ടുമുമ്പ് ദിൽപ്രീത് ബജ്‌വയെ കാനഡ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയെത്തുടർന്നാണെന്ന് കനേഡിയൻ മാധ്യമമായ സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ടീം അംഗങ്ങളെയും ഉദ്യോഗസ്ഥരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഈ മാറ്റം വരുത്തിയതെന്നാണ് ലഭിക്കുന്ന സൂചനകൾ. ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ എറിഞ്ഞ അഞ്ചാം ഓവർ നിലവിൽ ഐസിസി ആന്റി കറപ്ഷൻ യൂണിറ്റിന്റെ കർശന നിരീക്ഷണത്തിലാണ്. ഈ ഓവറിൽ വഴങ്ങിയ അനാവശ്യ വൈഡുകളും നോബോളും ഒത്തുകളിയുടെ ഭാഗമാണെന്ന സംശയം ശക്തമാണ്.
സംഭവത്തിൽ ഐസിസി ഇന്റഗ്രിറ്റി ചീഫ് ആൻഡ്രൂ എഫ്‌ഗ്രേവ് ഔദ്യോഗികമായി അന്വേഷണം സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡ ടീമിന്റെ മുൻ പരിശീലകൻ ഖുറം ചോഹന്റെ ചോർന്ന ഫോൺ സന്ദേശങ്ങളും ബിഷ്ണോയി സംഘത്തിന്റെ ഇടപെടലിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ക്രിക്കറ്റ് ഗ്രൗണ്ടുകളിലേക്ക് അധോലോക സംഘങ്ങളുടെ സ്വാധീനം എത്തുന്നത് കായിക ലോകത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഐസിസി കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങിയേക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
canada-cricket-dilpreet-bajwa-bishnoi-gang-match-fixing-icc-investigation




