ടൊറന്റോ: കാനഡയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ശാസ്ത്രലോകം കണക്കുകൂട്ടിയതിലും അതിവേഗം രൂക്ഷമാകുന്നു. പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം (ECCC) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് രാജ്യത്തെ കാത്തിരിക്കുന്ന വൻ കാലാവസ്ഥാ ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പുള്ളത്. നൂറോളം പ്രമുഖ ശാസ്ത്രജ്ഞർ മൂന്ന് വർഷമെടുത്ത് തയാറാക്കിയ 1,500 പേജുള്ള ഈ പഠന റിപ്പോർട്ട് പ്രകാരം കാനഡയിലുണ്ടാകുന്ന ചൂടുവർധനവും കാലാവസ്ഥാ വ്യതിയാനങ്ങളും ഇനി പൂർവസ്ഥിതിയിലേക്ക് എത്തിക്കാൻ സാധിക്കാത്തവിധം കൈവിട്ടുപോയിരിക്കുകയാണ്.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പടിഞ്ഞാറൻ കാനഡയിലെ ഭൂരിഭാഗം മഞ്ഞു മലകളും ഉരുകി അപ്രത്യക്ഷമാകുമെന്നാണ് പ്രവചനം. രാജ്യത്ത് കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും എത്തിക്കുന്ന പ്രധാന ഉറവകൾ ഇല്ലാതാകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ ബുധനാഴ്ച ടൊറന്റോയിലും പരിസരങ്ങളിലും വീശിയടിച്ച കൊടുങ്കാറ്റും കനത്ത മഴയും ഇത്തരം മാറ്റങ്ങളുടെ തെളിവാണ്.
റോജേഴ്സ് സ്റ്റേഡിയത്തിലെ സീറ്റുകൾ വരെ കാറ്റിൽ പിഴുതെറിയപ്പെടുകയും പതിനായിരങ്ങൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെടുകയും ചെയ്തിരുന്നു.മധ്യ, തെക്കൻ കാനഡയിൽ വരും വർഷങ്ങളിൽ കടുത്ത വരൾച്ചയും അതിശക്തമായ പ്രളയങ്ങളും പതിവാകും. വനമേഖലകളിൽ കാട്ടുതീ പടരാനുള്ള സാധ്യതയും അതിതീവ്രമാകും. ഫോസിൽ ഇന്ധനങ്ങളുടെ (കൽക്കരി, എണ്ണ, ഗ്യാസ്) അമിതമായ ഉപയോഗമാണ് ഭൂമിയിലെ ചൂട് കൂട്ടുന്ന പ്രധാന ഘടകം. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഇതേപടി തുടർന്നാൽ രാജ്യത്തെ താപനില 6.9 ഡിഗ്രി വരെ ഉയരാനും കാട്ടുതീയുടെ വ്യാപ്തി 287 ശതമാനം വരെ വർധിക്കാനും സാധ്യതയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
എന്നാൽ, രാജ്യത്തിന് ഭീഷണിയാകുന്ന ഈ പ്രധാന റിപ്പോർട്ട് ജനങ്ങളിൽ നിന്നൊളിക്കാൻ കേന്ദ്ര സർക്കാർ രഹസ്യമായി പുറത്തുവിട്ടതിൽ ശാസ്ത്രജ്ഞർക്കിടയിൽ വൻ പ്രതിഷേധമുണ്ട്. 2019-ൽ സമാനമായ റിപ്പോർട്ട് വലിയ വാർത്താസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തിയ സ്ഥാനത്ത്, ഇത്തവണ നീണ്ട വാരാന്ത്യ അവധിക്കാലത്തിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ചയാണ് നിശബ്ദമായി പുറത്തുവിട്ടത്. വിഷയത്തിൽ പ്രതികരിക്കാൻ പരിസ്ഥിതി മന്ത്രി ജൂലി ഡാബ്രുസിൻ വിസമ്മതിച്ചു.
ഇതിനിടെ, 2030-ഓടെ കൈവരിക്കാനിരുന്ന ഹരിതഗൃഹ വാതക നിയന്ത്രണ ലക്ഷ്യം 2050-ലേക്ക് നീട്ടിയതായി പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയത് സർക്കാരിന്റെ പരിസ്ഥിതി പ്രതിബദ്ധതയെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









