ദാവോസ്: ഗാസയിലെ യുദ്ധാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിൽ നിന്ന് കാനഡ വിട്ടുനിന്നു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ സമിതിയുടെ സ്ഥാപക അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് കാനഡയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത്. സമിതിയിൽ ചേരുന്ന കാര്യത്തിൽ തത്വത്തിൽ ധാരണയായിട്ടുണ്ടെങ്കിലും, ഭരണഘടനയും പ്രവർത്തനരീതിയും സംബന്ധിച്ച കൂടുതൽ വ്യക്തത ആവശ്യമാണെന്ന നിലപാടിലാണ് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. നിലവിൽ ഈജിപ്ത്, ഹംഗറി, ജോർദാൻ, പാക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി എന്നീ രാജ്യങ്ങളാണ് സമിതിയിൽ അംഗങ്ങളായി ഒപ്പുവെച്ചിരിക്കുന്നത്.
സമിതിയുടെ ഘടനയിലും തീരുമാനങ്ങൾ എടുക്കുന്ന രീതിയിലും കാനഡയ്ക്ക് ചില ആശങ്കകളുണ്ടെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക എന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ തുടങ്ങിയ ഭരണാധികാരികളുടെ സാന്നിധ്യവും സമിതിയിൽ ഉൾപ്പെട്ടേക്കുമെന്ന റിപ്പോർട്ടുകൾ കാനഡയെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും സമിതിയുടെ ഘടനയിൽ നിലവിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയ്ക്കും സെക്യൂരിറ്റി കൗൺസിലിനും ബദലായി ഈ സമിതി മാറുമോ എന്നതാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന പ്രധാന വിമർശനം. എന്നാൽ സമിതി യുഎന്നുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ട്രംപ് ദാവോസിൽ വ്യക്തമാക്കി. ഗസ്സയുടെ പുനർനിർമ്മാണത്തിനായി ഏകദേശം 2,500 കോടി ഡോളറിന്റെ വൻ പദ്ധതിയാണ് ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നർ മുന്നോട്ടുവെച്ചിരിക്കുന്നത്. സമിതിയിൽ സ്ഥിര അംഗത്വം ലഭിക്കുന്നതിന് ചില രാജ്യങ്ങളിൽ നിന്ന് വലിയ തുക അമേരിക്ക ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കാനഡയോട് ഇത്തരത്തിൽ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഫലസ്തീൻ ജനതയ്ക്കുള്ള മാനുഷിക സഹായങ്ങൾ തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു..
canada-absent-trump-board-of-peace-membership
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



