ബോളിവുഡ് താരം കാജോളും മകൾ നൈസ ദേവ്ഗണും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മകൾക്ക് 12 വയസ്സുള്ളപ്പോൾ തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങളും സ്വഭാവമാറ്റങ്ങളും തങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായെന്ന് കാജോൾ വെളിപ്പെടുത്തി. ഏകദേശം മൂന്ന് വർഷത്തോളം തങ്ങൾ രണ്ടുപേരും യുക്തിരഹിതമായി പെരുമാറുകയും പരസ്പരം സംസാരിക്കാൻ പോലും തയ്യാറാവാത്ത വിധം അകന്നുപോവുകയും ചെയ്തിരുന്നുവെന്നും താരം പറഞ്ഞു. പ്രമുഖ യൂട്യൂബർ ലില്ലി സിംഗിന് നൽകിയ അഭിമുഖത്തിലായിരുന്നു കാജോളിന്റെ പ്രതികരണം.
തർക്കങ്ങൾ മൂർച്ഛിച്ച ഒരു ഘട്ടത്തിൽ ദേഷ്യം നിയന്ത്രിക്കാനാവാതെ മകളുടെ പുത്തൻ ഫോൺ തല്ലിത്തകർക്കുന്ന അവസ്ഥ വരെ ഉണ്ടായെന്ന് കാജോൾ ഓർത്തെടുത്തു. “അന്ന് അവളുടെ പുതിയ ഫോൺ ഞാൻ തല്ലിത്തകർത്തു. അത് അവളോടുള്ള ദേഷ്യം കൊണ്ടല്ല, മറിച്ച് ഒരു തിരുത്തൽ എന്ന നിലയിൽ നൽകിയ കർക്കശമായ സ്നേഹം (Tough Love) ആയിരുന്നു” എന്ന് കാജോൾ വിശദീകരിച്ചു. ആ സമയങ്ങളിൽ തങ്ങൾ രണ്ടുപേരും ഒരേപോലെ വാശിക്കാരായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
വർഷങ്ങൾ നീണ്ട ഈ പിണക്കം അവസാനിപ്പിക്കാൻ അമ്മ എന്ന നിലയിൽ തന്റെ രീതികളിൽ മാറ്റം വരുത്താൻ കാജോൾ തീരുമാനിച്ചതാണ് വഴിത്തിരിവായത്. “ഞാൻ മുതിർന്ന വ്യക്തിയാണെന്നും കൂടുതൽ യുക്തിയോടെ പെരുമാറേണ്ടത് ഞാനാണെന്നും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. നിരന്തരം ഉപദേശിക്കുന്നതിന് പകരം മകൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കാൻ തുടങ്ങിയതോടെയാണ് ഞങ്ങൾക്കിടയിലെ മഞ്ഞുരുകിയത്. മക്കൾ പറയുന്നത് കേൾക്കുക എന്നതാണ് അവരെ വളർത്തുന്നതിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം,” കാജോൾ പറഞ്ഞു. നിലവിൽ ഇരുവരും തമ്മിൽ മികച്ച ബന്ധമാണ് പുലർത്തുന്നത്.
Bollywood star Kajol talks about her rift with Nysa after she broke her daughter’s phone and didn’t speak for 3 years
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





