അടുത്ത കാലത്തായി ജോലിക്കിടയിൽ പല കാര്യങ്ങൾക്കും സഹായകമാകുന്ന എ.ഐ ടൂളുകൾ ജീവനക്കാർ കൂടുതലായി ഉപയോഗിച്ച് വരുന്നുണ്ട്. ഇതുമൂലം അവരുടെ ജോലികൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു. എന്നാൽ പലപ്പോഴും ഇത്തരം ടൂളുകൾ കമ്പനിയുടെ അനുമതിയില്ലാതെയാണ് ജീവനക്കാർ ഉപയോഗിക്കുന്നത്. ‘ഷാഡോ എ.ഐ’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രവണത, വിവരങ്ങൾ ചോരാനും, സൈബർ ആക്രമണങ്ങൾക്കും, ബൗദ്ധിക സ്വത്തവകാശം നഷ്ടപ്പെടാനുമിടയാക്കും. പലപ്പോഴും കമ്പനികൾ പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കാൻ കാലതാമസം എടുക്കുന്നതാണ് ജീവനക്കാരെ ഇത്തരം മൂന്നാം കക്ഷി ടൂളുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്.
സാധാരണയായി, ആളുകളുടെ സൗകര്യത്തിനും വേഗതയ്ക്കും വേണ്ടിയാണ് ഇത്തരം അനധികൃത ടൂളുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇത് വലിയ കമ്പനികൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും ഒരുപോലെ തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ്. എ.ഐ ടൂളുകളുമായി സംവദിക്കുമ്പോൾ ഉപഭോക്താക്കൾ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് ആ ടൂളുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഉപയോഗിക്കാമെന്ന വസ്തുത പലർക്കും അറിയില്ല. ഉദാഹരണത്തിന്, ഒരു ജീവനക്കാരൻ രഹസ്യസ്വഭാവമുള്ള സാമ്പത്തിക രേഖകളോ ഗവേഷണ വിവരങ്ങളോ ഒരു എ.ഐ ചാറ്റ്ബോട്ടിൽ നൽകിയാൽ ആ വിവരങ്ങൾ പിന്നീട് മറ്റുള്ളവർക്ക് ലഭ്യമാക്കാൻ സാധ്യതയുണ്ട്.
അനധികൃതമായി എ.ഐ ടൂളുകൾ ഉപയോഗിക്കുന്നത് കാരണം വിവരച്ചോർച്ചയുണ്ടായതായി സർവേയിൽ പങ്കെടുത്ത 20 ശതമാനം കമ്പനികളും സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എ.ഐയുടെ ഉപയോഗത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി കമ്പനികൾക്ക് എ.ഐ കമ്മിറ്റികൾ രൂപീകരിക്കാം. സുരക്ഷാ പ്രശ്നങ്ങൾ, ഡാറ്റയുടെ സമഗ്രത, പക്ഷപാതം തുടങ്ങിയ കാര്യങ്ങളിൽ ഒരു മാർഗ്ഗരേഖ ഉണ്ടാക്കാൻ ഇത് സഹായിക്കും. കൂടാതെ, ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നതിലൂടെ ഇത്തരം ടൂളുകൾ ഉപയോഗിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനും ഉത്തരവാദിത്തബോധം വളർത്താനും സാധിക്കും.
AI's 'cheat mode' in the office; Businesses at risk



