അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പം കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയപ്പോൾ, രക്ഷാപ്രവർത്തനങ്ങളിൽ പോലും താലിബാൻ ഏർപ്പെടുത്തിയ കർശനമായ ലിംഗ നിയന്ത്രണങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരും മുന്നോട്ട് വരുന്നില്ലെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. പുരുഷ രക്ഷാപ്രവർത്തകർക്ക് സ്ത്രീകളെ സ്പർശിക്കാൻ വിലക്കുള്ളതിനാൽ പലരും അവരെ അവഗണിക്കുന്ന സ്ഥിതിയാണ്. വനിതാ ആരോഗ്യപ്രവർത്തകരുടെയും രക്ഷാപ്രവർത്തകരുടെയും അഭാവം ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. ഇത് ദുരന്തം അതിജീവിച്ച സ്ത്രീകൾക്ക് ചികിത്സ ലഭിക്കുന്നതിനും തടസ്സമുണ്ടാക്കുന്നുണ്ട്.
താലിബാൻ ഭരണത്തിൽ ഒരു സ്ത്രീയെ അവളുടെ അടുത്ത ബന്ധുക്കൾക്ക് (അച്ഛൻ, സഹോദരൻ, ഭർത്താവ്, മകൻ) മാത്രമേ സ്പർശിക്കാൻ അനുവാദമുള്ളൂ. കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരുമായി സ്ത്രീകൾക്ക് ശാരീരിക ബന്ധം പാടില്ല. ഈ നിയമം കാരണം, ഭൂകമ്പത്തിൽ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ സ്ത്രീകളെ പുരുഷ രക്ഷാപ്രവർത്തകർ ഉപേക്ഷിക്കേണ്ടി വരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2023-ൽ സ്ത്രീകൾക്ക് മെഡിക്കൽ വിദ്യാഭ്യാസം താലിബാൻ നിഷേധിച്ചത് രാജ്യത്ത് വനിതാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം വളരെ കുറച്ചു. ഇത് പരിക്കേറ്റ സ്ത്രീകൾക്ക് ചികിത്സ നൽകുന്നതിലും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ ഒരു ആശുപത്രിയിൽ പോലും വനിതാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്ന് ഒരു ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തകൻ പറയുന്നു.
ഭൂകമ്പം കഴിഞ്ഞ് 36 മണിക്കൂറുകൾക്ക് ശേഷമാണ് കുനാർ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ രക്ഷാപ്രവർത്തകർ എത്തിയതെന്ന് ദുരന്തത്തിൽപ്പെട്ട ആയിഷ എന്ന യുവതി പറയുന്നു. അവർ സ്ത്രീകളെ അവഗണിച്ച് ഒരു മൂലയിലേക്ക് തള്ളി മാറ്റിയെന്നും, ആരും സഹായം വാഗ്ദാനം ചെയ്തില്ലെന്നും ആയിഷ വ്യക്തമാക്കി. ഈ ദുരന്തം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നേരിടുന്ന ആഴത്തിലുള്ള വിവേചനത്തെ തുറന്നുകാട്ടുന്നുണ്ടെന്ന് യുഎൻ പ്രതിനിധി സൂസൻ ഫെർഗൂസൺ പറയുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായിരിക്കും ഈ ദുരന്തത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ആശുപത്രികളിൽ സ്ത്രീ തൊഴിലാളികളുടെ കുറവുണ്ടെങ്കിലും, പരിക്കേറ്റവരെ ചികിത്സിക്കാൻ സ്ത്രീകൾ സേവനം ചെയ്യുന്നുണ്ടെന്ന് താലിബാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാൻ പ്രതികരിച്ചു.
നാല് വർഷമായി താലിബാൻ ഭരണത്തിലിരിക്കുന്ന അഫ്ഗാനിസ്ഥാനിൽ ലിംഗ നിയന്ത്രണങ്ങൾ ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ പോലും വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. ഇന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും കൂടുതൽ പീഡനം നേരിടേണ്ടി വരുന്ന സ്ഥലങ്ങളിൽ ഒന്നാണ് അഫ്ഗാനിസ്ഥാൻ. ഈ വിവേചനപരമായ നയങ്ങളിൽ ഇളവ് വരുത്താൻ ലോകരാജ്യങ്ങളിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടെങ്കിലും താലിബാൻ അതിന് തയ്യാറായിട്ടില്ല.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Strangers are not allowed to touch women; Women are hindered in rescue efforts in the Afghan earthquake





