ചാർലറ്റ്‌ടൗൺ: വേനൽക്കാലത്ത് വർധിച്ചുവരുന്ന അതിതീവ്ര ചൂടിനെക്കുറിച്ച് ജനങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകുന്നതിനായി പുതിയ ‘ഹീറ്റ് അലർട്ട് റെസ്പോൺസ് സിസ്റ്റം’ ആരംഭിച്ച് പ്രിൻസ് എഡ്വേർഡ് ഐലൻഡ് (P.E.I.) സർക്കാർ. ജൂൺ അവസാനത്തോടെ പ്രവർത്തനം ആരംഭിച്ച ഈ സംവിധാനം വഴി ഈ വേനൽക്കാലത്ത് രണ്ടുതവണ ഹീറ്റ് വാർണിംഗ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച വരെ പ്രവിശ്യയിലുടനീളം നിലവിലുള്ള ഹീറ്റ് വാർണിംഗ് അനുസരിച്ച് അനുഭവപ്പെടുന്ന താപനില (Humidex) 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും ശനിയാഴ്ചയോടെ ഇതിൽ ആശ്വാസം പ്രതീക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ചൂടിന്റെയും ഈർപ്പത്തിന്റെയും അളവ് കണക്കാക്കി ‘യെല്ലോ’, ‘ഓറഞ്ച്’ എന്നിങ്ങനെ രണ്ടുതരത്തിലാണ് മുന്നറിയിപ്പുകൾ നൽകുന്നത്. പകൽ ചൂട് 28 ഡിഗ്രിക്ക് മുകളിലും രാത്രി 18 ഡിഗ്രിക്ക് മുകളിലും രണ്ടുദിവസം തുടർച്ചയായി നിൽക്കുകയാണെങ്കിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കും. എന്നാൽ ചൂട് 31 ഡിഗ്രിയും കടന്ന് മൂന്നുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന അവസ്ഥയാണെങ്കിൽ കൂടുതൽ അപകടകരമായ ഓറഞ്ച് അലർട്ടാണ് നൽകുക. പ്രാദേശികമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രവിശ്യ പുതിയ ജാഗ്രതാ സംവിധാനം തയ്യാറാക്കിയിരിക്കുന്നതെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ഹീതർ മോറിസൺ പറഞ്ഞു.
ചൂട് സഹിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ജനങ്ങൾക്ക് തണലും തണുപ്പും ലഭിക്കാൻ ലൈബ്രറികൾ, ഷോപ്പിംഗ് മാളുകൾ, ഇൻഡോർ കേന്ദ്രങ്ങൾ എന്നിവ തുറന്നുകൊടുക്കാൻ ഭരണകൂടം സൗകര്യമൊരുക്കിയിട്ടുണ്ട്. അമിത വിയർപ്പ്, തലകറക്കം, ഛർദ്ദിയാസക്തി, ശ്വാസതടസ്സം എന്നിവ ചൂടുകൂടുന്നത് മൂലമുണ്ടാകുന്ന ലക്ഷണങ്ങളായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ധാരാളം വെള്ളം കുടിക്കാനും ഉച്ചസമയത്ത് വെയിലത്തിറങ്ങിയുള്ള ജോലികളും വ്യായാമവും ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Advance warnings for extreme heat: PEI introduces new heat alert system.





