ചെന്നൈ : യു.കെയിൽ വൻ നിക്ഷേപ കരാറുകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ബ്രിട്ടീഷ് സന്ദർശനത്തിനിടെ വിവിധ കമ്പനികളുമായി 12,300 കോടി രൂപയുടെ നിക്ഷേപ കരാറുകളിലാണ് തമിഴ്‌നാട് സർക്കാർ ഒപ്പുവെച്ചത്. ഇതിലൂടെ സംസ്ഥാനത്ത് 9,000ത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച നടന്ന ചടങ്ങിൽ കുറഞ്ഞത് നാല് പ്രധാന നിക്ഷേപ കരാറുകളിലാണ് മുഖ്യമന്ത്രി ഒപ്പുവെച്ചത്. ഇതിൽ ഏറ്റവും വലിയ പദ്ധതി സവർധന മോഷൻ ഇന്റർനാഷണൽ ലിമിറ്റഡുമായാണ്.
11,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ കമ്പനി നടപ്പാക്കുന്നത്. ഡിസൈൻ, എൻജിനീയറിങ്, നിർമാണം, അസംബ്ലി, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലായി 7,000 തൊഴിലവസരങ്ങൾ ഈ പദ്ധതിയിലൂടെ ലഭ്യമാകും. ഇതു കൂടാതെ, ചെന്നൈയിൽ ഗ്ലോബൽ കപ്പബിലിറ്റി സെന്റർ (ജി.സി.സി) സ്ഥാപിക്കുന്നതിനായി ഏണസ്റ്റ് ആൻഡ് യങ് മുഖേന ഒരു ബ്രിട്ടീഷ് കമ്പനിയുമായി 1,000 കോടി രൂപയുടെ കരാറിലും ഒപ്പുവെച്ചു. പുതുതായി വരുന്ന ജി.സി.സി ഇടനാറിയിലാണ് ഈ കേന്ദ്രം വരുന്നത്. ഇതിലൂടെ 2,000 ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ചെന്നൈയിലും തിരുച്ചിറപ്പള്ളയിലും തങ്ങളുടെ ഗ്ലോബൽ കപ്പബിലിറ്റി സെന്ററുകൾ വിപുലീകരിക്കുന്നതിനായി സ്വീഡൻ ആസ്ഥാനമായുള്ള സിഗ്മ ടെക്നോളജി ഗ്രൂപ്പുമായി മറ്റൊരു കരാറിലും ഒപ്പുവെച്ചു. ഇതുവഴി 600 ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങളാണ് ലഭിക്കുക. തിരുവള്ളൂർ ജില്ലയിൽ 300 കോടി രൂപയുടെ നിക്ഷേപം നടത്തി ഏകദേശം 400 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വിൽസൺ പവർ സൊല്യൂഷൻസുമായും കരാറിലെത്തിയിട്ടുണ്ട്.
യൂറോപ്യൻ കമ്പനികൾ തമിഴ്‌നാട്ടിൽ 8,491 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്യുകയും 5,690 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ ബ്രിട്ടൻ സന്ദർശനം. പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനൊപ്പം നിലവിലുള്ളവ ശക്തിപ്പെടുത്താനും ഈ സന്ദർശനം ലക്ഷ്യമിടുന്നു. ജൂലൈ 15-ന് ഇന്ത്യ-യു.കെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നത് ടെക്സ്റ്റൈൽസ്, ലെതർ, ഓട്ടോ ഘടകങ്ങൾ, എൻജിനീയറിങ് തുടങ്ങിയ മേഖലകൾക്ക് പുതിയ അവസരങ്ങൾ തുറന്നിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
അതേസമയം, വിജയിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട യാത്രാവിവരങ്ങളും കൂടിക്കാഴ്ചകളും രഹസ്യമായി സൂക്ഷിക്കുന്നതിൽ പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ മത്സരാത്മകമായ ഫെഡറൽ സംവിധാനത്തിലാണ് തമിഴ്‌നാട് പ്രവർത്തിക്കുന്നതെന്നും, ധാരണാപത്രങ്ങൾ ഒപ്പുവെക്കുന്ന മുറയ്ക്ക് വിവരങ്ങൾ പുറത്തുവിടുമെന്നും ടി.വി.കെ വക്താവ് പി. സത്യകുമാർ വ്യക്തമാക്കി. സെപ്റ്റംബർ 16 വരെ യു.കെയിൽ തുടരുന്ന വിജയ് കൂടുതൽ നിക്ഷേപ കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി.വി.കെ സർക്കാർ അധികാരത്തിൽ വന്ന് ആദ്യ 100 ദിവസത്തിനകം ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപങ്ങൾക്കുള്ള ധാരണാപത്രങ്ങൾ ഒപ്പുവെച്ചതായി സർക്കാർ അവകാശപ്പെടുന്നു. ഇതിന്റെ ഭാഗമായി സിൽവർസ്റ്റോൺ റേസിങ് സർക്യൂട്ട് സന്ദർശിച്ച വിജയ്, നടനും റേസറുമായ അജിത് കുമാർ പങ്കെടുത്ത റേസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് ലോകനിലവാരത്തിലുള്ള മോട്ടോർ സ്പോർട്സ് സിറ്റി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








