ആൽബർട്ട; സൗത്ത് വെസ്റ്റ് എഡ്മണ്ടണിൽ തോക്കുമായി അതിക്രമം നടത്തുകയും സ്ത്രീക്കും കുഞ്ഞിനും നേരെ വെടിയുതിർക്കുകയും ചെയ്ത് യുവാവ്. സംഭവത്തിൽ 36 വയസ്സുകാരനെ വെടിവെച്ചുകൊന്ന് പോലീസ്. ഞായറാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് സ്ത്രീകളെയും ഒരു കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഡൊൺസ്ഡെയ്ൽ ഡ്രൈവിന് സമീപമുള്ള ഒരു വീട്ടിൽ തോക്കുമായെത്തിയ ആൾ സ്ത്രീയെയും കുഞ്ഞിനെയും വെടിവെച്ചെന്ന വിവരമറിഞ്ഞാണ് എഡ്മണ്ടൺ പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോൾ പരിക്കേറ്റവർ വീടിന് പുറത്തുണ്ടായിരുന്നു. തുടർന്ന് പോലീസ് സംഘം വീട് വളഞ്ഞപ്പോൾ, കൈയിൽ തോക്കുമായി പ്രതി മുൻവാതിൽ തുറന്ന് പുറത്തുവന്നു. ആയുധം താഴെയിടാനുള്ള പോലീസിന്റെ കർശന നിർദ്ദേശം ഇയാൾ അനുസരിച്ചില്ല. ഇതോടെയാണ് സ്ഥലത്തുണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഇയാൾക്ക് നേരെ വെടിയുതിർത്തത്.
തുടർന്ന് പോലീസ് നായ്ക്കളുടെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. പോലീസ് മെഡിക്കൽ സംഘം ഉടൻ തന്നെ ജീവൻ രക്ഷിക്കാനുള്ള പ്രഥമശുശ്രൂഷകൾ നൽകിയെങ്കിലും പ്രതി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വെടിവെപ്പിനെക്കുറിച്ച് ആൽബർട്ട സിരിയസ് ഇൻസിഡന്റ് റെസ്പോൺസ് ടീം (ASIRT) പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









