മഹാരാഷ്ട്രയില്‍ പബ്ലിക് സര്‍വീസ് കമ്മീഷന് പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന പ്രതിഷേധത്തിനൊപ്പം ചേരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ സംസ്ഥാനത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് സിജെപിയുടെ പിന്തുണ. അഭിജീത്ത് ദീപ്കെ അടക്കമുള്ള പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ നേരിട്ട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഛത്രപതി സംഭാജിനഗറിലെ വാലുജ് മേഖലയിലുള്ള വസതിയില്‍ വെച്ച് എംപിഎസ്സി പരീക്ഷാ ഉദ്യോഗാര്‍ത്ഥികളുടെ ഒരു സംഘം അഭിജീത്ത് ദീപ്കെയെ നേരില്‍ കണ്ടു ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സിജെപി ഈ നിര്‍ണ്ണായക തീരുമാനമെടുത്തത്. എംപിഎസ്സി ചെയര്‍മാന്റെയും സെക്രട്ടറിയുടെയും രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും, വരുന്ന സെപ്റ്റംബര്‍ 24-നകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികളുമായി ചേര്‍ന്ന് സംസ്ഥാന വ്യാപക പര്യടനം നടത്തുമെന്നും സിജെപി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഈ പോരാട്ടത്തില്‍ താനും സിജെപിയും പൂര്‍ണ്ണമായും ഉദ്യോഗാര്ത്ഥികള്ക്കൊപ്പമുണ്ടാകുമെന്ന് പരീക്ഷാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ദീപ്കെ വ്യക്തമാക്കി. എംപിഎസ്സി ഉന്നത ഉദ്യോഗസ്ഥരുടെ രാജി വരെ ഈ സമരത്തിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമന നടപടികളില്‍ സമ്പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കണമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








