ലണ്ടൻ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേലി കുടിയേറ്റ മേഖലകളിൽ (സെറ്റിൽമെന്റുകൾ) നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ബ്രിട്ടൻ. ഇസ്രയേലിന്റെ അധിനിവേശ വ്യാപനത്തിനും ഫലസ്തീനികൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായി ചേർന്ന് ബ്രിട്ടൻ ഈ നിർണായക തീരുമാനമെടുത്തത്. ചൊവ്വാഴ്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് പാർലമെന്റിലാണ് പുതിയ നിലപാട് പ്രഖ്യാപിച്ചത്. അടുത്ത ആറു മുതൽ ഒൻപത് മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ ഇടപെടലുകൾ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്ന സമാധാന സാധ്യതകളെ പൂർണ്ണമായി ഇല്ലാതാക്കുകയാണെന്ന് ബ്രിട്ടൻ വിമർശിച്ചു. കേവലം വാക്കുകളിൽ പ്രതിഷേധിക്കാതെ ശക്തമായ നടപടികളിലേക്ക് കടക്കുകയാണെന്നും, വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ പ്രവർത്തനം ഫലസ്തീനികളെ വംശീയമായി ഒഴിപ്പിക്കുന്നതിന് തുല്യമാണെന്നും വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തി. ഉൽപ്പന്നങ്ങളുടെ വിലക്കിന് പുറമെ, അധിനിവേശ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ധനസഹായവും പിന്തുണയും നൽകുന്ന കമ്പനികൾക്കും വ്യക്തികൾക്കും ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
ബ്രിട്ടന്റെ ഈ നടപടിയോട് കടുത്ത അമർഷത്തോടെയാണ് ഇസ്രയേൽ പ്രതികരിച്ചത്. ബ്രിട്ടീഷ് അംബാസഡറെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടണമെന്നും ഇസ്രയേലി മന്ത്രിമാർ ആവശ്യപ്പെട്ടു. ഈ തീരുമാനം ജൂത ജനതയോടുള്ള വിവേചനമാണെന്ന് വിമർശിച്ച അമേരിക്ക, ബ്രിട്ടീഷ് കമ്പനികൾക്ക് ഇത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും നൽകി. എന്നാൽ, ഈ നിരോധനം ഇസ്രയേലിൽ നിന്നുള്ള മുഴുവൻ വ്യാപാരത്തിനല്ലെന്നും, അനധികൃത കുടിയേറ്റ മേഖലകളിലെ ഉൽപ്പന്നങ്ങൾക്ക് മാത്രമാണെന്നും ബ്രിട്ടൻ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









