വാഷിങ്ടൺ : അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങളുണ്ടായതിന് പിന്നാലെ ഇറാനിയൻ എണ്ണ ടാങ്കറുകൾക്ക് നേരെ യു.എസ് വ്യോമാക്രമണം. ഒമാൻ ഉൾക്കടലിലും ഇറാൻ തീരത്തുമായി അഞ്ച് എണ്ണ ടാങ്കറുകളാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് (സെൻട്രൻ) തകർത്തത്. ഇതിൽ ഒരു കപ്പൽ പൂർണ്ണമായി മുങ്ങി. ഇതിന് മറുപടിയായി ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി.
ഒമാൻ ഉൾക്കടലിൽ ഇറാൻ റെവല്യൂഷണറി ഗാർഡ്‌സുമായി ബന്ധമുള്ള നാല് എണ്ണ ടാങ്കറുകളും ഇറാൻ തീരത്തെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപമുള്ള മറ്റൊരു ടാങ്കറുമാണ് യു.എസ് ലക്ഷ്യമിട്ടത്. ആക്രമണത്തിൽ എം/ടി റീസ്‌കോ (M/T Riesco) എന്ന ടാങ്കർ മുങ്ങിയതായി സെൻട്രൻ സ്ഥിരീകരിച്ചു. ഐ.ആർ.ജി.സിക്കും പ്രാദേശിക സഖ്യകക്ഷികൾക്കും ഫണ്ട് നൽകുന്ന ശൃംഖലയുടെ ഭാഗമാണ് ഈ കപ്പലുകളെന്ന് അമേരിക്ക വ്യക്തമാക്കി.
ആക്രമണങ്ങൾക്ക് മറുപടിയായി ജോർദാനിലെ യു.എസ് താവളത്തിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. ആകെ 20 മിസൈലുകളാണ് തൊടുത്തതെന്നും ഇതിൽ 18 എണ്ണവും തകർത്തതായി ജോർദാൻ സൈനിക വക്താവ് അറിയിച്ചു. ബാക്കി രണ്ട് മിസൈലുകൾ ജനവാസമേഖലയ്ക്ക് പുറത്ത് പതിച്ചു. അമേരിക്കൻ കപ്പലുകൾക്കും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച എണ്ണ ടാങ്കറുകൾക്കും നേരെ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്‌സും സ്ഥിരീകരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ആക്രമണം നടത്തി ആറുമാസത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും രൂക്ഷമായിരിക്കുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഏഷ്യൻ വിപണിയിൽ എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡ് വില 1.5 ശതമാനം ഉയർന്ന് ബാരലിന് 99.41 ഡോളറിലെത്തി. യു.എസ് ക്രൂഡ് വില 1.6 ശതമാനം വർധിച്ച് 94.55 ഡോളറിലായി.
ഇതിനിടെ സൗദി അറേബ്യയിലെ ഊർജ കേന്ദ്രങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയും ആക്രമണമുണ്ടായി. യെമനിലെ ഇറാൻ അനുകൂല ഹൂതികൾ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ 73 പേർക്ക് പരിക്കേറ്റു. സൗദിയിലെ എണ്ണക്കമ്പനി സ്ഥാപനങ്ങളിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ വെച്ച് ആളില്ലാത്ത യു.എസ് അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ നാവികസേന അവകാശപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി. എന്നാൽ ഇത് സാങ്കേതിക തകരാറുമൂലം പ്രവർത്തനരഹിതമായ പഴയൊരു ഡ്രോൺ മാത്രമാണെന്ന് യു.എസ് നേവി വ്യക്തമാക്കി. അമേരിക്കൻ നാവികസേന കപ്പലുകളെ ആക്രമിക്കാൻ ശ്രമിച്ചാൽ ടാങ്കറുകൾ നഷ്ടപ്പെടുമെന്ന് കൊളംബിയ സന്ദർശനത്തിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








