വിനിപെഗ്: മെഡിക്കൽ പരിശോധനകൾ നടത്തുന്ന സ്വകാര്യ ഏജൻസിയായ ഡൈനാകെയറിലെ 350-ഓളം ജീവനക്കാർ കാനഡയിലെ മാനിറ്റോബയിൽ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പണിമുടക്ക് അവസാനിച്ചു. പണിമുടക്ക് തുടങ്ങി മണിക്കൂറുകൾക്കകം തന്നെ ലേബർ ബോർഡ് ഇടപെട്ട് സമരം തടയുകയും ബുധനാഴ്ച മുതൽ എല്ലാവരോടും ജോലിയിൽ തിരികെ കയറാൻ ഉത്തരവിടുകയുമായിരുന്നു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നടത്തുന്ന സമരം ആരോഗ്യ മേഖലയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന മാനിറ്റോബ സർക്കാരിന്റെ ശക്തമായ വാദം അംഗീകരിച്ചാണ് ബോർഡിന്റെ ഈ അടിയന്തര ഇടപെടൽ.
ജനങ്ങളുടെ രക്തം, മൂത്രം, ഗർഭകാല പരിശോധനകൾ തുടങ്ങിയ പ്രാഥമിക ലാബ് ടെസ്റ്റുകളുടെ പകുതിയോളവും കൈകാര്യം ചെയ്യുന്നത് മാനിറ്റോബ സർക്കാരുമായി കരാറുള്ള ഈ സ്ഥാപനമാണ്. പൊതുമേഖലാ ലാബുകളിലെ ജീവനക്കാരേക്കാൾ 20 മുതൽ 50 ശതമാനം വരെ കുറഞ്ഞ ശമ്പളത്തിലാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും, കഴിഞ്ഞ മാർച്ച് മുതൽ കരാർ പുതുക്കി നൽകിയിട്ടില്ലെന്നും കാണിച്ചാണ് ജീവനക്കാർ തെരുവിലിറങ്ങിയത്. എന്നാൽ ജീവനക്കാർ പെട്ടെന്ന് ജോലി നിർത്തിവെക്കുന്നത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് കണ്ടാണ് പ്രവിശ്യാ സർക്കാർ നേരിട്ട് ലേബർ ബോർഡിനെ സമീപിച്ച് സ്റ്റേ വാങ്ങിയത്.
സർക്കാരിന്റെ ഈ ഇടപെടലിനെതിരെ ജീവനക്കാരുടെ യൂണിയൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ കമ്പനിയെ നിർബന്ധിക്കുന്നതിന് പകരം, തൊഴിലാളികളുടെ സമര അവകാശത്തെ പണം ലാഭിക്കാൻ വേണ്ടി സർക്കാർ അടിച്ചമർത്തുകയാണെന്ന് യൂണിയൻ പ്രസിഡന്റ് ജെയ്സൺ ലിങ്ക്ലേറ്റർ കുറ്റപ്പെടുത്തി. ബോർഡിന്റെ വിധി മാനിച്ചു ജീവനക്കാർ താൽക്കാലികമായി ജോലിയിൽ പ്രവേശിക്കുമെങ്കിലും, വരും ദിവസങ്ങളിൽ കമ്പനിയുമായി ചർച്ചകൾ തുടരുമെന്നും ന്യായമായ വേതനം ഉറപ്പാക്കും വരെ സമരം തുടരുമെന്നും യൂണിയൻ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









