ചെന്നൈ : ഡിഎംകെ ഭരണകാലത്ത് പാർട്ടി ഫണ്ടിന്റെ പേരിൽ വൻതോതിൽ അനധികൃത പണപ്പിരിവും അഴിമതിയുമാണ് നടന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോലും ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി കരുണാനിധി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമായി കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഷ്ട്രീയ വിമർശനങ്ങൾ എത്ര രൂക്ഷമാകാം എങ്കിലും സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും അധിക്ഷേപങ്ങളും നടത്തിയാൽ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ വിജയത്തിന് പിന്നിലെ പ്രധാന ശക്തി സ്ത്രീകളാണെന്നും അവരുടെ സുരക്ഷയ്ക്കുംമാനത്തിനും സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണ സംരക്ഷണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി പൊലീസിലെ ഒഴിവുകൾ അടിയന്തരമായി നികത്തുമെന്നും, രാഷ്ട്രീയ ഇടപെടലുകളില്ലാതെ പൊലീസ് സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഎംകെ ഭരണകാലത്തെ അഴിമതികൾ ജനങ്ങൾ മറന്നുപോയെന്ന് അവർ കരുതുന്നുണ്ടാകാമെന്നും എന്നാൽ യഥാർത്ഥ വസ്തുത ജനങ്ങൾക്കറിയാം എന്നതുകൊണ്ടാണ് തങ്ങളെ തിരഞ്ഞെടുത്തതെന്നും വിജയ് വ്യക്തമാക്കി. തങ്ങൾ അധികാരത്തിൽ വന്നപ്പോൾ മുൻ സർക്കാരുകളുടെ പദ്ധതികൾ റദ്ദാക്കിയെന്ന് ഡിഎംകെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയായി, മുൻകാലങ്ങളിൽ ഡിഎംകെയും എഐഎഡിഎംകെയുടെ പല പദ്ധതികളും ഇതേപോലെ റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയില്ലാത്ത മികച്ച ഭരണസംവിധാനം തമിഴ്നാട്ടിൽ ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








