ഓട്ടവ: അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് സെപ്റ്റംബർ 8 ചൊവ്വാഴ്ച മുതൽ 629 യു.എസ് ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് കാനഡയുടെ കൗണ്ടർ തീരുവകൾ പ്രാബല്യത്തിൽ വരും. പ്രതിവർഷം 2,760 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ സാധനങ്ങളെ ബാധിക്കുന്ന ഈ നടപടിയോടെ കാനഡയിലെ റീട്ടെയിൽ വിപണിയിൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വൻ വിലക്കയറ്റത്തിന് സാധ്യതയുണ്ട്. ഉൽപ്പന്നങ്ങളുടെ സ്വഭാവമനുസരിച്ച് 15, 25, 50 ശതമാനം എന്നിങ്ങനെ മൂന്ന് നിരക്കുകളിലാണ് കാനഡ പുതിയ കസ്റ്റംസ് തീരുവ ചുമത്തിയിരിക്കുന്നത്.
കാനഡയിലെ സാധാരണക്കാരായ ഉപഭോക്താക്കളുടെ കുടുംബ ബജറ്റിനെ നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങളിലാണ് ഉയർന്ന തീരുവ ഏർപ്പെടുത്തിയിട്ടുള്ളത്. വസ്ത്രങ്ങൾ, സ്മാർട്ട്‌ഫോണുകൾ, വീഡിയോ ഗെയിം കൺസോളുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വുഡൻ ഫർണിച്ചറുകൾ, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കാണ് ഏറ്റവും ഉയർന്ന 50 ശതമാനം നികുതി ചുമത്തിയിരിക്കുന്നത്. ഇതുകൂടാതെ വിവിധയിനം ചീസുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, സ്റ്റൗവുകൾ, ടോയ്‌ലെറ്റ് പേപ്പർ, നിർമ്മാണ ആവശ്യങ്ങൾക്കുള്ള തടികൾ എന്നിവയ്ക്ക് 25 ശതമാനവും, കാർഷിക യന്ത്രങ്ങൾ, എയർ കണ്ടീഷണറുകൾ തുടങ്ങിയ ഉപകരണങ്ങൾക്ക് 15 ശതമാനവും തീരുവ പ്രാബല്യത്തിൽ വരും.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
എന്നാൽ അതിർത്തിയിൽ ചുമത്തുന്ന ഈ നികുതി വർദ്ധനവ് അതേപടി കടകളിലെ വിൽപന വിലയിൽ ഒറ്റയടിക്ക് പ്രതിഫലിക്കണമെന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സെപ്റ്റംബർ എട്ടിന് മുൻപ് കാനഡയിലേക്ക് ഇറക്കുമതി ചെയ്ത നിലവിലുള്ള സ്റ്റോക്കുകൾ തീരുന്ന മുറയ്ക്കായിരിക്കും ഉപഭോക്താക്കളിലേക്ക് വിലക്കയറ്റം എത്തുക. അമേരിക്കൻ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് ഈ നികുതി ബാധകമാകുന്നത് എങ്കിലും, യു.എസിൽ നിന്നുള്ള വസ്തുക്കളെ ആശ്രയിക്കുന്ന കനേഡിയൻ നിർമ്മാതാക്കൾക്കും ഉൽപ്പാദന ചിലവ് ഉയരുന്നത് ഭാവിയിൽ വലിയ വെല്ലുവിളിയാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









