ചിക്കാഗോ : മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആമസോൺ പ്രൈം എയർ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി റോഡിലേക്കു പതിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം. പ്യൂർട്ടോ റിക്കോയിലെ സാൻ ജുമാനിൽ നിന്നും വന്ന ബോയിങ് 767-300 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു സംഭവം.
റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട വിമാനം താഴേക്ക് പതിക്കുകയും നിലത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് മയാമി-ഡേഡ് ഫയർ ചീഫ് റേ ജഡല്ല അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന പൈലറ്റും കോ-പൈലറ്റും വാഹനങ്ങളിൽ ഉണ്ടായിരുന്നവരുമാണ് കുടുങ്ങിപോയത്. 200-ഓളം വരുന്ന അഗ്നിശമന സേനാംഗങ്ങളും 60-ലധികം രക്ഷാപ്രവർത്തന യൂണിറ്റുകളും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. വിമാനത്തിൽ നിന്നുള്ള ഇന്ധന ചോർച്ച പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് രണ്ട് റൺവേകൾ തുറന്നുനൽകി. കാർഗോ എയർലൈനായ ’21 എയർ’ ആണ് ആമസോണിന് വേണ്ടി ഈ വിമാനം സർവീസ് നടത്തിയിരുന്നത്. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയതായി 21 എയർ അധികൃതർ അറിയിച്ചു.
സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചെയർപേഴ്സൺ ജെന്നിഫർ ഹോമണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച മയാമിയിൽ ആദ്യ മാധ്യമ സമ്മേളനം നടത്തും. 2019 ഫെബ്രുവരിയിലും ആമസോൺ പ്രൈം എയർ വിമാനം അറ്റ്ലസ് എയർ ഫ്ലൈറ്റ് 3591 ടെക്സസിലെ ട്രിനിറ്റി ബേയിലേക്ക് തകർന്നു വീണ് മൂന്ന് പേർ മരിച്ചിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








