മാനിറ്റോബ: കാനഡയിലെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനത്തിലുണ്ടായ സാങ്കേതിക തരാറുകൾ മൂലം അടിയന്തര അലർട്ടുകൾ തെറ്റായ സ്ഥലങ്ങളിൽ ലഭിക്കുന്നത് ജനങ്ങളെ കടുത്ത ആശയക്കുഴപ്പത്തിലാക്കുന്നു. അപകട മേഖലയിൽ നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ ശാന്തമായ അന്തരീക്ഷത്തിൽ കഴിയുന്ന ആളുകളുടെ മൊബൈൽ ഫോണുകളിലാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ എത്തുന്നത്.

ഓഗസ്റ്റ് 29-ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മാനിറ്റോബയിലുള്ള ഒനനോൾ നിവാസിയായ വിക്ടോറിയ എസ്പെ തന്റെ കുടുംബ കാബിനിൽ ഇരിക്കുമ്പോഴാണ് ഫോണിൽ ഭീതിജനകമായ അലർട്ട് എത്തിയത്. റൈഡിംഗ് മൗണ്ടൻ നാഷണൽ പാർക്കിന് സമീപമുള്ള മൊബൈൽ നെറ്റ്വർക്ക് പരിധിയിൽ അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ പുറത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ വിക്ടോറിയ അത്ഭുതപ്പെട്ടു.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
സംശയത്തെത്തുടർന്ന് വിക്ടോറിയ ‘വെതർ സെന്റർ ഓഫ് മാനിറ്റോബ’ ഉടമയായ ജസ്റ്റിൻ ഒർട്ടലുമായി ബന്ധപ്പെട്ടപ്പോഴാണ് യഥാർത്ഥ വിവരമറിയുന്നത്. മുന്നറിയിപ്പ് സന്ദേശം എത്തിയത് വിക്ടോറിയയുടെ ലൊക്കേഷനിൽ നിന്നും ഏകദേശം 250 കിലോമീറ്റർ അകലെയുള്ള സസ്കാച്വാനിലെ മെൽവില്ലിന് തെക്കൻ മേഖലയ്ക്ക വേണ്ടിയായിരുന്നു.
പ്രശ്നത്തിൽ വിശദീകരണവുമായി ECCC രംഗത്തെത്തി. കൃത്യമായ ലൊക്കേഷൻ കേന്ദ്രീകരിച്ച് അലർട്ടുകൾ നൽകുന്ന സംവിധാനമാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും, ഈ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ‘പെൽമോറെക്സ്’ (Pelmorex) എന്ന ഏജൻസിക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നും ECCC അറിയിച്ചു. നഗരങ്ങളിൽ എല്ലാ ബ്ലോക്കുകളിലും മൊബൈൽ ആന്റിനകൾ ഉള്ളതിനാൽ കൃത്യമായ സ്ഥലങ്ങളിൽ മാത്രം അലർട്ട് നൽകാൻ സാധിക്കുമെന്നും, എന്നാൽ ഗ്രാമീണ മേഖലകളിൽ ടവറുകൾ വളരെ കുറവായതിനാൽ ഒരു ടവർ വലിയൊരു പ്രദേശത്തേക്ക് സിഗ്നലുകൾ നൽകുന്നതാണ് ഇത്തരം സന്ദേശങ്ങൾ ദൂരേക്ക് വ്യാപിക്കാൻ കാരണമെന്നും പെൽമോറെക്സ് ഡയറക്ടർ കുർട്ട് ഇബി വിശദീകരിച്ചു.
കാലാവസ്ഥാ മുന്നറിയിപ്പുകളിലെ ഇത്തരം പിഴവുകൾ ജനങ്ങളിൽ ‘വാണിംഗ് ഫാറ്റിഗ്’ ഉണ്ടാക്കാൻ ഇടയാക്കുമെന്ന് സസ്കാച്വാനിലെ സ്റ്റോം ചേസറായ ക്രെയ്ഗ് ബോം മുന്നറിയിപ്പ് നൽകുന്നു. അപകടമില്ലാത്ത സമയത്ത് അടിക്കടി മുന്നറിയിപ്പുകൾ വരുമ്പോൾ, യഥാർത്ഥത്തിൽ വലിയ ചുഴലിക്കാറ്റോ അപകടങ്ങളോ ഉണ്ടാകുമ്പോൾ പോലും ജനങ്ങൾ അതിനെ ഗൗരവമായി എടുക്കാതെ അവഗണിക്കാൻ ഇത് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ കൊടുങ്കാറ്റ് സീസൺ അവസാനിക്കാറായ സാഹചര്യത്തിൽ, വരും വർഷങ്ങളിൽ കൂടുതൽ കൃത്യതയാർന്നതും കേന്ദ്രീകൃതവുമായ അലർട്ട് സംവിധാനങ്ങൾ ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് എൻവയോൺമെന്റ് കാനഡ ഉറപ്പുനൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








