വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലുള്ള ഫാൽക്ക്ലാൻഡിന് സമീപം 2024-ൽ ആർസിഎംപി കണ്ടെത്തിയ കൂറ്റൻ മയക്കുമരുന്ന് ലാബുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കുറ്റം സമ്മതിച്ചു. ബുധനാഴ്ച ബി.സി. സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ ഗഗൻപ്രീത് സിംഗ് രൺധാവയാണ് മയക്കുമരുന്ന് കടത്ത്, ആയുധ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ സമ്മതിച്ചത്. കാനഡ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് റെയ്ഡുകളിലൊന്നായ ഈ കേസിൽ നിലവിൽ കുറ്റം ചുമത്തപ്പെട്ടിട്ടുള്ള ഏക വ്യക്തി രൺധാവ മാത്രമാണ്.
ഇത്രയും വലിയൊരു മയക്കുമരുന്ന് ഉൽപ്പാദന ശൃംഖലയിൽ ഒരാൾ മാത്രമാണ് പ്രതിയായി വന്നിട്ടുള്ളതെന്ന കാര്യം വിശ്വസിക്കാൻ പ്രയാസമാണെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥനും കൺസർവേറ്റീവ് എംഎൽഎയുമായ ബ്രയൻ ടെപ്പർ പറഞ്ഞു. ഇത്തരം ക്രിമിനൽ സംഘങ്ങളുടെ താഴെത്തട്ടിൽ പ്രവർത്തിക്കുന്നവർ മാത്രമാണ് പലപ്പോഴും പിടിക്കപ്പെടാറുള്ളതെന്നും സാമ്പത്തിക സഹായം നൽകുന്ന ഉന്നതർ രക്ഷപ്പെടുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വലിയ സംഘങ്ങളുടെ തലപ്പത്തുള്ളവർ നേരിട്ട് രംഗത്തിറങ്ങാതെ താഴെത്തട്ടിലുള്ളവരെ ഉപയോഗിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മുൻ പ്രോസിക്യൂട്ടർ റോബ് ധാനുവും വ്യക്തമാക്കി.
Also Read : ലിൻഡ്സെ ക്ലാൻസി കേസ്: വിചാരണയിൽ തീരുമാനമായില്ല; കേസ് റദ്ദാക്കി കോടതി
ഇത്തരം വലിയ കേസുകളിൽ അന്വേഷണം സങ്കീർണ്ണമാണെന്നും പൂർണ്ണ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ വർഷങ്ങളോളം സമയമെടുക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നിലവിൽ കേസുമായി ബന്ധപ്പെട്ട് മറ്റാരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണം ഇപ്പോഴും ഊർജ്ജിതമായി തുടരുകയാണെന്ന് ആർസിഎംപി അറിയിച്ചു. കുറ്റകൃത്യ ശൃംഖലകളെ പൂർണ്ണമായി തകർക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രധാന കേന്ദ്രം പിടിച്ചെടുക്കാൻ സാധിച്ചത് വലിയ നേട്ടമായാണ് പോലീസ് വിലയിരുത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









