നേപ്പാളിൽ പ്രളയത്തെ തുടർന്ന് ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഒമ്പത് ദിവസങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി. അപ്പർ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്നാണ് വെള്ളിയാഴ്ച രണ്ട് പേരെയും ജീവനോടെ പുറത്തെത്തിച്ചത്. മെക്കാനിക്കൽ ഫോർമാൻ സഞ്ജയ് സാഹ, മെക്കാനിക്കൽ സൂപ്പർവൈസർ കബീർ മഹർജൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്ന് ഊർജ്ജ മന്ത്രി ബിരാജ് ഭക്ത ശ്രേഷ്ഠയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ദുരന്തമുണ്ടായ ദിവസം കൺട്രോൾ റൂമിലുണ്ടായിരുന്ന താൻ മറ്റുള്ളവരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് സഞ്ജയ് സാഹ വ്യക്തമാക്കി. ദുരന്ത മുന്നറിയിപ്പ് ലഭിച്ച ഉടൻ തന്നെ സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി രക്ഷപ്പെടാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ സമയം തികയാതെ താൻ തുരങ്കത്തിൽ കുടുങ്ങുകയായിരുന്നുവെന്ന് ഓക്സിജൻ മാസ്ക് ധരിച്ചുകൊണ്ട് അധികൃതരോട് അദ്ദേഹം പറഞ്ഞു. തുരങ്കത്തിനകത്ത് കൂടുതൽ ആളുകൾ ജീവനോടെയുണ്ടെന്ന് രക്ഷപ്പെടുത്തിയവരിൽ ഒരാൾ പറഞ്ഞതായി നേപ്പാൾ ആർമി വക്താവ് ബ്രിഗേഡിയർ ജനറൽ രാജാ റാം ബസ്നെറ്റ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദം കേട്ടതോടെയാണ് ആളുകൾ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവർത്തകർക്ക് വ്യക്തമായത്.
രക്ഷപ്പെടുത്തിയ രണ്ട് പേരെയും ഉടൻതന്നെ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഗസ്റ്റ് 26ന് ഉണ്ടായ കനത്ത പ്രളയത്തിലും ഹിമാശേഖരം തകർന്നതിനെ തുടർന്നുള്ള ദുരന്തത്തിലും ഇതുവരെ 1,259 പേർ കൊല്ലപ്പെട്ടതായാണ് ദുരന്തനിവാരണ ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 5,000-ത്തിലധികം ആളുകളെ കാണാതായിട്ടുമുണ്ട്. ചൈനയോട് ചേർന്നുള്ള ടിബറ്റ് ഭാഗത്ത് 21 പേർ കൊല്ലപ്പെടുകയും 541 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ നിന്ന് മാത്രം 557 തൊഴിലാളികളെയാണ് കാണാതായിട്ടുള്ളത്. ഇതിൽ 115 പേർ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫ് നേപ്പാളിന്റെ വിലയിരുത്തൽ. നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് അധികൃതർ കരുതുന്നത്. കൂടുതൽ പേരെ ജീവനോടെ രക്ഷപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് ആശയവിനിമയ മന്ത്രി വിക്രം തിമൽസിന പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








