കാസര്‍കോട്: എംഡിഎംഎ കേസിൽ പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഫോണുകൾ പരിശോധനയ്ക്ക് അയക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകേണ്ടതുണ്ട് എന്നാൽ അതുപോലും ഇതുവരെ ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഈ വീഴ്ച പുറത്തുവന്നിരിക്കുന്നത്.
പ്രതികളിൽ നിന്ന് ആകെ ഏഴ് ഫോണുകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. പ്രതികളിൽ ഒരാളായ മുഹമ്മദ് ഹുസൈന് വി ഡി സതീശനുമായി അടുപ്പമുണ്ടെന്ന സൂചനകൾ പുറത്തുവന്നിരുന്നു. പിടിച്ചെടുത്തവയിൽ ഒരു ഐഫോൺ, മൂന്ന് ആൻഡ്രോയിഡ് ഫോണുകൾ, മൂന്ന് കീപാഡ് ഫോണുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ അഞ്ച് ഫോണുകൾ നിലവിൽ അന്വേഷണ സംഘത്തിന്റെ കൈവശമാണുള്ളത്. ബാക്കി രണ്ട് ഫോണുകൾ കഴിഞ്ഞ ഓഗസ്റ്റ് 29ന് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കുകയുണ്ടായി.
അതേസമയം, കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഹുസൈന്റെ കോൾ ഡാറ്റാ റെക്കോർഡ് (സിഡിആർ) അടക്കമുള്ള വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ വാട്‌സ്ആപ്പ് ചാറ്റുകളും അന്വേഷണത്തിൽ നിർണ്ണായകമാകും. ഉന്നത രാഷ്ട്രീയ നേതാക്കളുമായി പ്രതി ഫോണിൽ സംസാരിച്ചിരുന്നോ എന്നും, രാഷ്ട്രീയ ബന്ധങ്ങൾ എംഡിഎംഎ വിൽപ്പനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇതുവരെ ഒമ്പത് പേരെയാണ് ഈ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരു നൈജീരിയൻ സ്വദേശി ഉൾപ്പെടെ കേരളത്തിന് പുറത്തുനിന്നുള്ള മൂന്ന് പേരും ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ സിഡിആർ വിവരങ്ങളും അന്വേഷണ പുരോഗതിയും മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് അന്വേഷണ സംഘത്തിന് കർശന നിർദ്ദേശമുണ്ട്. ഫോൺ പരിശോധന വൈകുന്നത് കേസന്വേഷണത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








