ഒട്ടാവ: സസ്കാച്വാനിലും മാനിറ്റോബയിലും ഓഗസ്റ്റ് 30 ഞായറാഴ്ച ശക്തമായ ടൊർണാഡോ വീശിയടിച്ചതായി നോർത്തേൺ ടൊർണാഡോസ് പ്രൊജക്ട് (NTP) സ്ഥിരീകരിച്ചു. സസ്കാച്വാനിലെ മേരിഫീൽഡ്, മാനിറ്റോബയിലെ എൽഖോൺ എന്നിവിടങ്ങളിലാണ് ടൊർണാഡോ സ്ഥിരീകരിച്ചത്. ചുഴലിക്കാറ്റിൽ ഇരു പ്രദേശങ്ങളിലും വൻതോതിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മേരിഫീൽഡിന് സമീപം വീശിയടിച്ച ടൊർണാഡോയുടെ ഭീതിജനകമായ ദൃശ്യങ്ങൾ ഷാൻ ഷോഫർ എന്ന വ്യക്തി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. റെജൈനയിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ തെക്കുകിഴക്കായാണ് മേരിഫീൽഡ് സ്ഥിതി ചെയ്യുന്നത്.
ഇതുകൂടാതെ, സസ്കാച്വാനിലെ കെൽസോ, ആൽബർട്ടയിലെ കിയോമ എന്നിവിടങ്ങളിലും ടൊർണാഡോ വീശിയടിച്ചതായി സംശയമുള്ളതിനാൽ ഗവേഷകർ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ ആഘാതം വിലയിരുത്താനും വിശദമായ പഠനങ്ങൾക്കുമായി പ്രത്യേക സർവേ സംഘം തിങ്കളാഴ്ച മുതൽ പ്രവിശ്യകളിൽ പരിശോധന തുടങ്ങിയിട്ടുണ്ട്.
കനത്ത മഴയും ആലിപ്പഴ വീഴ്ചയും
ടൊർണാഡോയ്ക്ക് പുറമെ മേഖലയിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും അനുഭവപ്പെട്ടു. ECCC പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഞായറാഴ്ച ഉച്ചകഴിഞ്ഞ് എസ്റ്റെവാനിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്—46.8 മില്ലീമീറ്റർ. ഇതിനൊപ്പം ഗോൾഫ് ബോൾ വലുപ്പമുള്ള ആലിപ്പഴ വീഴ്ചയും ഇവിടെയുണ്ടായി. റെജൈനയിൽ 41 മി.മീറ്ററും, ഇൻഡ്യൻ ഹെഡിൽ 32.3 മി.മീറ്ററും, ബ്രോഡ്വ്യൂവിൽ 30.4 മി.മീറ്ററും മഴ രേഖപ്പെടുത്തി.
ഞായറാഴ്ചത്തെ ശക്തമായ കൊടുങ്കാറ്റിന് മുന്നോടിയായി ദക്ഷിണ, മധ്യ സസ്കാച്വാന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് കനത്ത മഴ മുന്നറിയിപ്പ് നൽകിയിരുന്നു. വരും മണിക്കൂറുകളിൽ സാധാരണയായി 50 മുതൽ 60 മി.മീറ്റർ വരെയും, ശക്തമായ ഇടിമിന്നലോട് കൂടിയ മഴയുള്ള സ്ഥലങ്ങളിൽ 80 മുതൽ 100 മി.മീറ്റർ വരെയും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ECCC മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





