കാഠ്മണ്ഡു: നേപ്പാളിലെ രസുവ ജില്ലയെ തകർത്തെറിഞ്ഞ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 98 ആയി. 400 പേരെ കാണാതായി. കാണാതായവരിൽ 24 കനേഡിയൻ പൗരന്മാരും ഉൾപ്പെടുന്നുണ്ട്. നേപ്പാളിൽ 95 പേരുടെയും ടിബറ്റിലെ ഗൈറോങ് കൗണ്ടിയിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഹിമാനികളിൽ നിന്ന് വലിയ മഞ്ഞുപാളികളും പാറകളും പതിച്ച് നദിയിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് പെട്ടെന്നുള്ള പ്രളയത്തിന് കാരണമായത്. ഭോട്ടേകോശി, ത്രിശൂലി, നാരായണി നദീതീരങ്ങളിലെ ഗ്രാമങ്ങളും റോഡുകളും ഹൈഡ്രോഇലക്ട്രിക് പദ്ധതികളും പ്രളയത്തിൽ തകർന്നു.

ദുരന്തത്തിൽ വിനോദസഞ്ചാരികളും തീർത്ഥാടകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. കൈലാസ മാനസസരോവർ തീർത്ഥാടനത്തിന് പോയ 133 ഇന്ത്യക്കാരെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. നേപ്പാളിൽ മാത്രം 341 വിദേശികളടക്കം 403 പേരെ കാണാതായതായാണ് വിവരം. കൂടാതെ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിദേശികളെയും, ജനൈ പൂർണിമ ഉത്സവത്തോടനുബന്ധിച്ച് ഗോസൈകുണ്ട തടാക മേഖലയിലേക്ക് പോയ 62 പ്രാദേശികവാസികളെയും കാണാതായിട്ടുണ്ട്.
ALSO READ: ‘മനുഷ്യർ ഞെരുങ്ങി മരിക്കും’: സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി 1960-ലെ പ്രവചനം
രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ നേപ്പാൾ സർക്കാർ ഇന്ത്യയോടും ചൈനയോടും സഹായം അഭ്യർത്ഥിച്ചു. ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുപാളികൾ വേഗത്തിൽ ഉരുകുന്നതാണ് ഹിമാലയൻ മേഖലയിൽ ഇത്തരം പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നതെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തകർന്നടിഞ്ഞ ഗതാഗത സൗകര്യങ്ങളും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാകുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




