കെന്റക്കി: ഡേകെയറിലാക്കാൻ കൊണ്ടുപോയ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തശ്ശി കാറിനുള്ളിൽ മറന്നുവെച്ചതിനെ തുടർന്ന് കുഞ്ഞ് ചൂടേറ്റ് മരിച്ചു. യുഎസിലെ കെന്റക്കിയിലുള്ള മാഡിസൺവില്ലേയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഡോ. സ്റ്റേസി ഫസേൻബേക്കർ (61) എന്ന മുത്തശ്ശി തന്റെ പത്തുമാസം പ്രായമുള്ള കൊച്ചുമകൾ സ്കോട്ടി ഗ്വിൻ ക്രോവല്ലിനെ രാവിലെ ഡേകെയറിൽ കൊണ്ടുവിടാനായി കാറിന്റെ പിൻസീറ്റിലിരുത്തി വീട്ടിൽനിന്നിറങ്ങുകയായിരുന്നു. എന്നാൽ കുഞ്ഞിനെ ഡേകെയറിലാക്കാൻ മറന്നുപോയ ഇവർ കാറുമായി നേരേ സ്വന്തം ജോലിസ്ഥലത്തേക്ക് പോവുകയും കുഞ്ഞിനെ ഉള്ളിലിരുത്തി കാർ പൂട്ടി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
എട്ടുമണിക്കൂറിന് ശേഷമാണ് വിവരം പുറത്തറിയുന്നത്
വൈകിട്ട് നാലുമണിയോടെ കുഞ്ഞിനെ തിരികെ കൂട്ടിക്കൊണ്ടുപോകാനായി പിതാവ് ഡേകെയറിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ അന്ന് അവിടെ എത്തിച്ചിട്ടില്ലെന്ന വിവരം കുടുംബം അറിയുന്നത്. തുടർന്ന് പിതാവ് മുത്തശ്ശിയെ വിവരമറിയിച്ചപ്പോഴാണ് കുഞ്ഞിനെ കാറിൽത്തന്നെ മറന്നുവെച്ച കാര്യം ഇവർക്ക് ഓർമവന്നത്. ഉടൻതന്നെ ബന്ധുക്കളും സഹപ്രവർത്തകരും ഓടിയെത്തിയെങ്കിലും എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിക്കിടന്ന കുഞ്ഞിനെ ചലനമറ്റ നിലയിലാണ് കണ്ടെത്താനായത്. അടച്ചിട്ട കാറിനുള്ളിലെ കടുത്ത ചൂടാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Also Read: മാനിറ്റോബയിലെ പ്ലാസ്മ ദാതാവിന്റെ മരണം ഹൃദയാഘാതം മൂലം: കൂടുതൽ വിവരങ്ങൾ പുറത്ത്
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സംഭവത്തിൽ നിലവിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെങ്കിലും പൊലീസും പ്രാദേശിക അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായി മുത്തശ്ശിയെ ലഹരി പരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും ഫലം നെഗറ്റീവ് ആകാനാണ് സാധ്യതയെന്ന് പൊലീസ് വ്യക്തമാക്കി. മാഡിസൺവില്ലേയിൽ ഡോക്ടറായ സിഡ്നി ക്രോവെല്ലിന്റെ മകളാണ് മരണപ്പെട്ട സ്കോട്ടി. ഒരുവർഷം മുൻപാണ് ഡോ. സ്റ്റേസി മകളുടെയും കുടുംബത്തിന്റെയും ഒപ്പം താമസിക്കാനായി ഇവിടെയെത്തിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Grandmother forgot 10-month-old baby in the car; found dead after eight hours.





